
പണത്തിനായി മനുഷ്യരെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങളെ കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് പുതുമയല്ല. എന്നാൽ ഇന്നോളം കേട്ടുകേൾവിയില്ലാത്ത തരത്തിൽ മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്നും മൃഗങ്ങളെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടുന്ന ഒരു സംഭവമാണ് കോംഗോയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മൃഗങ്ങളെ പുനരധിവസിപ്പിക്കുന്ന ഒരു കേന്ദ്രത്തിൽ നിന്ന് മൂന്ന് ചിമ്പാൻസികളെയാണ് ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടു പോയിരിക്കുന്നത്. മൃഗങ്ങളെ വിട്ടു കിട്ടണമെങ്കിൽ പണം നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടതായി മൃഗശാല അധികൃതർ അറിയിച്ചു.
ജാക്ക് എന്ന പ്രിമേറ്റ് റിഹാബിലിറ്റേഷൻ സെന്ററിൽ നിന്നുമാണ് ചിമ്പാൻസികളെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. 17 ഏക്കർ വിസ്തൃതമായ കേന്ദ്രത്തിൽ നിന്നും ഏതാനും ദിവസങ്ങൾക്കു മുൻപ് പുലർച്ചെ മൂന്നുമണിക്കാണ് ചിമ്പാൻസികളെ തട്ടിക്കൊണ്ടുപോയതെന്ന് കേന്ദ്രത്തിന്റെ സ്ഥാപകനായ ഫ്രാങ്ക് ചന്റേറ്യു പറയുന്നു. ആവശ്യപ്പെട്ട പണം നൽകിയില്ലെങ്കിൽ ചിമ്പാൻസികളെ കൊന്ന് അവയുടെ തല തിരികെ അയയ്ക്കും എന്നാണ് ഭീഷണി. രണ്ടു വയസ്സിനും അഞ്ചു വയസ്സിനും ഇടയിലാണ് തട്ടിക്കൊണ്ടുപോയ ചിമ്പാൻസികളുടെ പ്രായം. പണം ആവശ്യപ്പെട്ട് പലതവണ കുറ്റവാളികൾ കേന്ദ്രവുമായി ബന്ധപ്പെട്ടിരുന്നു.
ഇതേത്തുടർന്ന് മൃഗസംരക്ഷണ കേന്ദ്രം നിയമ സംവിധാനങ്ങളുമായും വ്യത്യസ്ത ഏജൻസികളുമായും ചേർന്ന് കുറ്റവാളികളെ കണ്ടെത്താനും ചിമ്പാൻസുകളെ മോചിപ്പിക്കാനുമുള്ള ശ്രമങ്ങൾ നടത്തുകയാണ്. കുറ്റവാളികളെക്കുറിച്ച് ലഭ്യമായ വിവരങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും അധികൃതർ പറയുന്നു. പണം നൽകാൻ തയാറാകാത്തപക്ഷം ഫ്രാങ്കിന്റെ ഭാര്യയെയും മക്കളെയും തട്ടിക്കൊണ്ടുപോകുമെന്നും ഭീഷണിയുണ്ട്.
ആകെ 40 ചിമ്പാൻസികളെയാണ് മൃഗസംരക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്നത്. ഇതിനുപുറമെ ഗോൾഡൻ ബെല്ലീഡ് മകാമ്പ്വേ അടക്കം വംശനാശഭീഷണി നേരിടുന്ന വിവിധയിനം ജീവികളും ഇവിടെയുണ്ട്. കള്ളക്കടത്ത് സംഘങ്ങളിൽ നിന്നും രക്ഷിച്ചുകൊണ്ടുവന്ന മൃഗങ്ങൾക്ക് പാർക്കാനിടവും വേണ്ട സംരക്ഷണവും ഒരുക്കുന്ന കേന്ദ്രമാണ് ജാക്ക്. നിലവിലെ സാഹചര്യങ്ങൾ ഏറെ ആശങ്ക ഉളവാക്കുന്നതാണെന്ന് വന്യമൃഗങ്ങൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾ തടയിടാനായി പ്രവർത്തിക്കുന്ന കൺസർവ്കോംഗോ എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടറായ ആഡംസ് കസിങ്ക പറയുന്നു. ശക്തമായ നിയമനിർമാണത്തിലൂടെ മാത്രമേ ഇത്തരം കുറ്റകൃത്യങ്ങൾക്ക് തടയിടാനാകു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പണത്തിനായി മൃഗങ്ങളെ തട്ടിക്കൊണ്ടുപോകുന്ന ഒരു സംഭവം ഒരുപക്ഷേ ലോകത്തിൽ തന്നെ ഇതാദ്യമായാവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇത്തരം സംഭവങ്ങൾ ലോകത്ത് പലയിടങ്ങളിലും ആവർത്തിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ ശക്തമാക്കി പ്രതിരോധം തീർക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
