
രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ള പ്രമുഖരെ ‘ഹണിട്രാപ്പിൽ’ കുരുക്കി പണം തട്ടിയ യുവതി പിടിയിൽ. അർച്ചന നാഗ് (25) എന്ന യുവതിയെയാണ് ഖണ്ഡാഗിരി പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഫോൺ, രണ്ടു പെൻഡ്രൈവ്, ഡയറി എന്നിവയും പിടിച്ചെടുത്തു.
കേസിനെപ്പറ്റിയും ഹണിട്രാപ്പിൽ കുരുങ്ങിയവരെക്കുറിച്ചും മാധ്യമങ്ങളോടു വിശദീകരിക്കാൻ പൊലീസ് ഉന്നതർ തയാറായില്ല. പ്രമുഖ നേതാക്കളും വിഐപികളും ഉൾപ്പെട്ടതിനാലാണു കേസ് നടപടികൾ പൊലീസ് രഹസ്യമാക്കി വയ്ക്കുന്നതെന്ന് ആക്ഷേപമുണ്ട്. ബ്ലാക് മെയിലിങ്, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ, ഹണി ട്രാപ് തുടങ്ങിയ കുറ്റങ്ങളാണ് ഇവരിൽ ചുമത്തിയതെന്നു ജയിൽ അധികൃതർ അറിയിച്ചു.
ഒഡിയ സിനിമയിലെ പ്രമുഖ നിർമാതാവിന്റെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു പണംതട്ടാനും യുവതി ശ്രമിച്ചിരുന്നു. അർച്ചന ഒറ്റയ്ക്കല്ലെന്നും സ്ത്രീകളടക്കമുള്ള വൻ സംഘം കുറ്റകൃത്യത്തിനു പിന്നിലുണ്ടെന്നുമാണു പൊലീസ് വൃത്തങ്ങൾ പറയുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രമുഖർക്കായി അർച്ചന വലവിരിക്കുക. വേഗത്തിൽ അടുപ്പമുണ്ടാക്കി സ്വകാര്യദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കും. പിന്നെയാണു ഭീഷണിയും പണം തട്ടിയെടുക്കലും. അർച്ചനയുടെ ഭർത്താവ് ജഗബന്ധു ഛന്ദിനായുള്ള അന്വേഷണം തുടരുകയാണ്.
