
പ്രണയത്തിൽ നിന്നും പിൻമാറുകയും വിവാഹത്തിന് താൽപര്യമില്ലെന്ന് പറയുകയും ചെയ്ത യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി കഴുത്തറുത്ത് െകാന്ന് കാമുകൻ. ആന്ധ്രാപ്രദേശിലെ കാക്കിനാഡയിലാണ് സംഭവം. സ്ഥലത്ത് നിന്ന് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി മരത്തിൽ കെട്ടിയിട്ട് കൈകാര്യം ചെയ്ത ശേഷം പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. 22കാരി ദേവികയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ മുൻകാമുകൻ കൂടിയായ 25കാരൻ സൂര്യനാരായണയാണ് പട്ടാപ്പകൽ നാട്ടുകാർ നോക്കിനിൽക്കെ യുവതിയെ കഴുത്തറുത്ത് കൊന്നത്.
സ്കൂട്ടറിൽ വരികയായിരുന്ന യുവതിയെ തടഞ്ഞുനിർത്തിയ ശേഷം കഴുത്തറുക്കുകയായിരുന്നു. ഇയാളുടെ കയ്യിൽ കത്തിയും ആസിഡും ഈ സമയം ഉണ്ടായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരുടെയും പ്രണയബന്ധം വീട്ടുകാർക്കും അറിയാമായിരുന്നു. വിവാഹം ഉറപ്പിച്ചെങ്കിലും പലകാരണങ്ങൾ െകാണ്ടും നടന്നില്ല. ഇതോടെ യുവതി ബന്ധത്തിൽ നിന്നും പിൻമാറി. ഈ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിഷയത്തിൽ ഇടപെട്ട മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢി ദിശ നിയമപ്രകാരം കേസെടുക്കണമെന്നും പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.
