താലൂക്ക് അടിസ്ഥാനത്തില്‍ പ്ലസ് വണ്‍ സീറ്റുകളുടെ പട്ടിക തയാറാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. എല്ലാ വിദ്യാര്‍ഥികള്‍ക്കും പഠിക്കാന്‍ അവസരം ഉണ്ടാകും. കഴിഞ്ഞ വര്‍ഷം സീറ്റു കൂട്ടിയിരുന്നു, അത് തുടരും, മന്ത്രിസഭാതീരുമാനം വൈകാതെ ഉണ്ടാകുമെന്നും വി.ശിവന്‍കുട്ടി പറഞ്ഞു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ വിജയിച്ച മലപ്പുറത്ത് 28 ശതമാനം പേര്‍ക്കും ജില്ലയില്‍ ഉന്നതപഠനത്തിന് സീറ്റുകളില്ലെന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
എഴുപത്തി ഏഴായിരം കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടിയ ജില്ലയിലെ ഹയര്‍സെക്കന്‍ഡറി സീറ്റുകളുടെ കുറവ് നികത്തണം എന്നാവശ്യപ്പെട്ട് പ്രതിഷേധം ഉയര്‍ത്താന്‍ ഒരുങ്ങുകയാണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍.ഹയർസെക്കണ്ടന്‍ഡറി , വി.എച്ച്.എസ്.സി. ഉൾപ്പെടെ 44,740 പ്ലസ് വണ്‍ മെറിറ്റ് സീറ്റുകളാണ് മലപ്പുറം ജില്ലയിലുള്ളത്.
77,827 കുട്ടികള്‍ ഇത്തവണ തുടര്‍പഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്. അണ് എയ്ഡഡ്, പോളിടെക്നിക്, ഐ.ടി.ഐ. ഉള്‍പ്പെടെ ഉപരിപഠന സാധ്യതകളെല്ലാം ഉപയോഗിച്ചാലും 56,015 സീറ്റുകളാണ് ആകെയുണ്ടാവുക. 21,812 കുട്ടികള്‍ക്ക് നിലവിലെ സ്ഥിതി പ്രകാരം സീറ്റ് ലഭിക്കില്ല. പ്രശ്നത്തിന് ശാശ്വതപരിഹാരമായി സർക്കാർ നിശ്ചയിച്ച വി.കാർത്തികേയൻ കമ്മീഷന്റെ റിപ്പോർട്ട് നടപ്പാക്കണമെന്നാണ് ആവശ്യം.
മുന്‍വര്‍ഷത്തേക്കാള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. ഉയര്‍ന്ന മാര്‍ക്കു നേടിയ വിദ്യാര്‍ഥികള്‍ക്കു പോലും ഇഷ്ടപ്പെട്ട സ്കൂളില്‍ തുടര്‍പഠനത്തിന് അവസരം ലഭിക്കുമോയെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍