
സംസ്ഥാനത്ത് ഇന്ന് മുതല്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും ബാക്കി ഏഴു ജില്ലകളില്‍ യെലോ അലര്‍ട്ടും നിലവിലുണ്ട്. എട്ടാംതീയതി വരെ കേരള തീരത്തു നിന്ന് മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.
തിരുവനന്തപുരത്ത് മലയോരമേഖലയില്‍ ശക്തമായമഴ. വിതുരയില്‍ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒലിച്ചുപോയി. മീന്‍മുട്ടി വെള്ളച്ചാട്ടം കാണാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.
കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി, കാര്‍ പാറക്കെട്ടില്‍ കുടുങ്ങിക്കിടക്കുകയാണ്. അതിനിടെ, വാമനപുരം നദി കരകവിഞ്ഞ് മങ്കയം, കല്ലാര്‍ എന്നിവിടങ്ങളില്‍ വെള്ളംകയറി.
മലയോരത്തും തീരമേഖലയിലും യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഖനനത്തിനും വിലക്കുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
പെരുമാതുറയില്‍ മല്‍സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ടു പേർ മരിച്ചു. വര്‍ക്കല സ്വദേശികളായ ഷാനവാസ്, നിസാം എന്നിവരാണ് മരിച്ചത്. 12 പേരെ രക്ഷപ്പെടുത്തി. ശക്തമായ തിരയില്‍പ്പെട്ടാണ് അപകടം സംഭവിച്ചത്. 25 പേരാണ് ബോട്ടിലുണ്ടായിരുന്നത്.
