
ബഹിരാകാശത്തേക്ക് വിടുന്ന റോക്കറ്റുകളെ വിജയകരമായി തിരിച്ചിറക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച് ഇന്ത്യ. ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന റോക്കറ്റുകളെ ഇനി മുതൽ പുനരുപയോഗിക്കാൻ കഴിയും. യുഎസിനും റഷ്യയ്ക്കും ശേഷം ഈ നേട്ടം സ്വന്തമാക്കിയ മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. ഇൻഫ്ലേറ്റബിൾ എയ്റോഡൈനമിക് ഡിസലറേറ്റർ ഉപയോഗിച്ചാണ് ഈ വിദ്യ രാജ്യം സ്വന്തമാക്കിയത്. വിഎസ്എസ്സിയാണ് ഇത് രൂപകൽപ്പന ചെയ്തത്.
ആർച്ച് 300 രോഹിണി സൗണ്ടിങ് റോക്കറ്റ് ഉപയോഗിച്ചു തുമ്പയിലായിരുന്നു പരീക്ഷണം. 84 കിലോമീറ്റർ ഉയരത്തിലെത്തിയ റോക്കറ്റിനെ കടലിൽ തിരിച്ചിറക്കി. റോക്കറ്റിന്റെ പേലോഡ് ബേയിന് അകത്തു മടക്കിസൂക്ഷിച്ച ഐഎഡി, 84 കിലോമീറ്റർ ഉയരത്തിൽ എത്തിയപ്പോൾ നിശ്ചിത മർദത്തിലുള്ള നൈട്രജൻ വാതകം ഉപയോഗിച്ചു വിടർത്തുകയായിരുന്നു. തുടർന്ന്, പാരഷൂട്ട് മാതൃകയിൽ റോക്കറ്റിനെ അന്തരീക്ഷത്തിലൂടെ താഴേക്ക് എത്തിച്ചു.
ചൊവ്വയിലോ ശുക്രനിലോ പേ ലോഡുകൾ ഇറക്കുക, മനുഷ്യരുടെ ബഹിരാകാശ ദൗത്യങ്ങൾക്കു ബഹിരാകാശ ആവാസവ്യവസ്ഥ സൃഷ്ടിക്കുക തുടങ്ങിയ ഉദ്യമങ്ങൾക്കു വലിയ സാധ്യതയാണ് ഐഎഡി തുറന്നിടുന്നത്. റോക്കറ്റിന്റെ പുനരുപയോഗത്തിലൂടെ നിർമാണച്ചെലവ് കുത്തനെ കുറയ്ക്കുന്നതിനൊപ്പം അധ്വാനഭാരം ലഘൂകരിക്കാനും സാധിക്കും.
