
ലോൺ ആപ്പ് ഏജന്റുമാരുടെ പീഡനത്തിനും ഭീഷണിക്കും ഇരയായ ദമ്പതികൾ രാജമുണ്ട്രിയിൽ ആത്മഹത്യ ചെയ്തതിനെത്തുടർന്ന്, ജനങ്ങളെ ശല്യപ്പെടുത്തുന്ന അനധികൃത പണമിടപാട് ആപ്പുകൾക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി വൈ. എസ്. ജഗൻ മോഹൻ റെഡ്ഡി ആവശ്യപ്പെട്ടു. രാജ്യത്ത് നിരവധി വ്യാജ ലോൺ ആപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും എല്ലാം പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്യാനും കേന്ദ്ര സർക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്.
ദിവസങ്ങൾക്കു മുൻപാണ് രാജമുണ്ട്രി സ്വദേശികളായ കെ.ദുർഗാറാവു (32), രമ്യാ ലക്ഷ്മി (24) എന്നിവർ ഓൺലൈൻ ആപ്പ് വഴി 50,000 രൂപ കടം വാങ്ങിയത്. ‘Rupee Tiger’, ‘Handy Loan’ ആപ്പുകളിൽ നിന്നാണ് വായ്പ എടുത്തത്. ദുർഗാ റാവു സൊമാറ്റോയുടെ ഡെലിവറി എക്‌സിക്യൂട്ടീവായിരുന്നു. രമ്യലക്ഷ്മി തയ്യൽ ജോലിക്കാരിയും ആയിരുന്നു. എന്നാൽ, കൃത്യസമയത്ത് വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നപ്പോൾ ലോൺ തിരിച്ചുവാങ്ങുന്ന ഏജന്റുമാർ അവരെ പീഡിപ്പിക്കാൻ തുടങ്ങി. പണം കൃത്യസമയത്ത് തിരികെ നൽകിയില്ലെങ്കിൽ രമ്യലക്ഷ്മിയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് ബന്ധുക്കൾക്ക് നഗ്നഫൊട്ടോകൾ വാട്സാപ് വഴി അയച്ചുകൊടുത്തു. ഇതിൽ മനംനൊന്താണ് ഇവർ ആത്മഹത്യ ചെയ്തതെന്നുമാണ് പൊലീസ് റിപ്പോർട്ട്.
സംഭവത്തെത്തുടർന്ന് ജഗൻ ഇത്തരം അനധികൃത വായ്പാ ആപ്പുകൾക്കെതിരെ കർശന നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അനധികൃതമായതും ആർബിഐയുടെ അംഗീകാരമില്ലാത്തതുമായ വായ്പാ ആപ്പുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
