
സിനിമാ പ്രമോഷനിടെ നടിമാർക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമത്തിൽ പ്രതികരണവുമായി നടൻ നിവിൻ പോളി. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും ലജ്ജ തോന്നുവെന്നും അസ്വീകാര്യമായ പെരുമാറ്റമാണ് ഉണ്ടായതെന്നും നിവിൻ പോളി സോഷ്യൽ മീഡിയ പേജിൽ കുറിച്ചു. അതിക്രമം തുറന്നു പറഞ്ഞുള്ള നടിയുടെ പോസ്റ്റ് പങ്കുവച്ചായിരുന്നു നിവിൻ പോളിയുടെ പ്രതികരണം.
വിഷയത്തിൽ നടിമാരെ പിന്തുണച്ച് നടൻ അജു വർഗീസും രംഗത്തെത്തിയിരുന്നു. സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും അജു സോഷ്യൽ മീഡിയ പേജിൽ കുറിച്ചു. നടിയുടെ പോസ്റ്റ് പങ്കുവച്ചായിരുന്നു അജുവിന്റേയും പ്രതികരണം.
അതേസമയം, നടിമാർക്കെതിരായ അതിക്രമത്തിൽ കണ്ടാല്‍ അറിയാവുന്ന രണ്ട് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ് കേസ്സെടുത്തു. സംഭവ സമയത്ത് ചിത്രീകരിച്ച മുഴുവൻ ദൃശ്യങ്ങളും ഹാജരാക്കാൻ സംഘാടകരോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പന്തീരാങ്കാവ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ടാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോഴിക്കോട് മാളിൽ പ്രമോഷൻ പരിപാടികൾ കഴിഞ്ഞിറങ്ങുമ്പോഴാണ് നടിമാർക്ക് നേരെ അതിക്രമം ഉണ്ടായത്.
*നടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ*
ഇന്ന് എന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട്ടെ ഹൈ ലൈറ്റ് മാളിൽ വച്ച് നടന്ന പ്രമോഷന് വന്നപ്പോൾ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരനുഭവം ആണ്. ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട്. പക്ഷേ, പ്രോഗ്രാം കഴിഞ്ഞു പോകുന്നതിനിടയിൽ ആൾക്കൂട്ടത്തിൽ നിന്നൊരാൾ എന്നെ കയറിപ്പിടിച്ചു. എവിടെ എന്നു പറയാൻ എനിക്ക് അറപ്പു തോന്നുന്നു. ഇത്രയ്ക്ക് frustrated ആയിട്ടുള്ളവര്‍ ആണോ നമ്മുടെ ചുറ്റും ഉള്ളവര്‍?
പ്രമോഷന്റെ ഭാഗമായി ഞങ്ങളുടെ ടീം മുഴുവൻ പലയിടങ്ങളിൽ പോയി. അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവം ആയിരുന്നു ഇന്ന് ഉണ്ടായത്. എൻ്റെ കൂടെ ഉണ്ടായിരുന്ന മറ്റൊരു സഹപ്രവര്‍ത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായി. അവര്‍ അതിന് പ്രതികരിച്ചു. പക്ഷേ എനിക്ക് അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപ്പോയി. ഒരു നിമിഷം ഞാൻ മരവിച്ചു പോയി. ആ മരവിപ്പിൽ തന്നെ നിന്നു കൊണ്ട് ചോദിക്കുവാണ്…. തീര്‍ന്നോ നിന്റെയൊക്കെ അസുഖം…
