
സുഹൃത്തുക്കൾ ലൈംഗികമായി പീഡിപ്പിച്ച പത്തുവയസ്സുകാരൻ മരണത്തിന് കീഴടങ്ങി. ബന്ധു അടക്കമുള്ള മൂന്നുപേർ ചേർന്നാണ് കഴിഞ്ഞ മാസം കുട്ടിയെ പീഡിപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി ഇന്നു രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. പത്തിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ളവരാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ന്യൂ സീലംപുരിലാണ് സംഭവം.
കുട്ടി അതിക്രൂരമായ പീഡനത്തിനിരയായതായി മുറിവുകളിൽ നിന്നും വ്യക്തമായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. സ്വകാര്യ ഭാഗങ്ങളിൽ കമ്പി കയറ്റി. ഡൽഹി കൂട്ടബലാത്സംഗ കേസിന് സമാനമായ സംഭവമാണ് നടന്നിരിക്കുന്നതെന്നും അവർ പറഞ്ഞു.
സെപ്റ്റംബർ 22ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോളാണ് വിവരം പൊലീസ് അറിയുന്നത്. പൊലീസിന് വിവരം ലഭിക്കുന്നതിന് മൂന്നു ദിവസം മുൻപാണ് കുട്ടി പീഡനത്തിനിരയായത്. പൊലീസ് ആശുപത്രിയിലെത്തിയെങ്കിലും മൊഴി നൽകാൻ കുട്ടിയുടെ മാതാപിതാക്കൾ വിസമ്മതിച്ചു. പീഡനത്തിനിരയായ കുട്ടിയുടെ നില ഗുരുതരമായപ്പോഴാണ് രക്ഷിതാക്കൾ ആശുപത്രിയിലെത്തിച്ചതെന്നും പൊലീസ് പറഞ്ഞു. പിന്നീട് മാതാപിതാക്കൾക്ക് കൗൺസിലിങ് നൽകിയ ശേഷമാണ് മൊഴി നൽകാൻ തയാറായത്.
കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നും കട്ടയും കമ്പിയും ഉപയോഗിച്ച് അടിച്ചുവെന്നും ഇവർ മൊഴി നൽകി. കടം വാങ്ങിയ പണം തിരികെ നൽകാത്തതുമായി ബന്ധപ്പെട്ടാണ് കുട്ടിയെ ഇവർ പീഡിപ്പിച്ചതെന്നും അമ്മ പറഞ്ഞു. അന്വേഷണത്തിൽ രണ്ടു പേരെ പിടികൂടിയെന്നും മൂന്നാമനായി അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
