
ഡൽഹിയിൽ ഇന്ധനം ലഭിക്കാൻ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സംസ്ഥാന സർക്കാർ. ഈ മാസം 25 മുതല്‍ പമ്പുകളില്‍നിന്ന് പെട്രോളും ഡീസലും ലഭിക്കാന്‍ സര്‍ട്ടിഫിക്കറ്റ് വേണം. രണ്ട് മാസങ്ങള്‍ക്കിപ്പുറം തണുപ്പുകാലം വരാനാരിക്കെയാണ് വായൂമലിനീകരണ തോത് പിടിച്ചുനിര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കം. ഗതാഗത വകുപ്പിന്‍റെ കണക്കുപ്രകാരം സംസ്ഥാനത്ത് 13 ലക്ഷം ഇരുചക്രവാഹനങ്ങള്‍ക്കും നാലുലക്ഷം കാറുകള്‍ക്കും നിലവില്‍ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റില്ല.
ഇനി എല്ലാ വാഹനങ്ങള്‍ക്കും പമ്പുകളില്‍നിന്ന് പെട്രോളും ഡീസലും ലഭിക്കണമെങ്കില്‍ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് വേണം. പരിസ്ഥിതി-ഗതാഗത-ട്രാഫിക് വകുപ്പുകളുടെ അവലോകന യോഗത്തിനുശേഷമാണ് തീരുമാനം. ഈ മാസം 25 മുതല്‍ ബാധകം. ഡൽഹിയിൽ വായൂമലിനീകരണ തോത് ഉയർന്നുനിൽക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് വാഹനങ്ങളിലെ മലിനീകരണമാണ്. നീക്കത്തോട് പൊതുവെ അനുകൂലമായാണ് ഡല്‍ഹിക്കാരുടെ പ്രതികരണം. സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനയുടമയ്ക്ക് ആറുമാസം തടവും പതിനായിരം രൂപ പിഴയും നല്‍കാനും വകുപ്പുണ്ട്.
