
ചങ്ങനാശേരി: ആലപ്പുഴയിൽ നിന്നു കാണാതായ യുവാവിന്റെ മൃതദേഹം വീടിനുള്ളിൽ മറവു ചെയ്ത് സിമന്റിട്ട് ഉറപ്പിച്ച നിലയിൽ. ആലപ്പുഴ ആര്യാട് കോമളപുരം കിഴക്കേത്തയിൽ ബിന്ദുമോന്റെ (45) മൃതദേഹം ചങ്ങനാശേരി പൂവത്ത് എസി കോളനിയിലെ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. ‘ദൃശ്യം’ മോഡൽ കൊലപാതകമെന്നു പ്രചാരണം. ഇവിടെ വാടകയ്ക്കു താമസിച്ചിരുന്ന മുത്തുകുമാർ പൊലീസിന്റെ വലയിലെന്നു സൂചന. ബിന്ദുമോനും മുത്തുകുമാറും പരിചയക്കാരാണ്. കൊലപാതക കാരണം അറിവായിട്ടില്ല.
കയർ ഫാക്ടറി തൊഴിലാളിയായ ബിന്ദുമോൻ അവിവാഹിതനാണ്. ബിന്ദുമോനെ കഴിഞ്ഞ 26 മുതൽ കാണാനില്ലായിരുന്നു. അവസാനം ഫോൺ വിളിച്ചവരിലേക്ക് ആലപ്പുഴ നോർത്ത് പൊലീസിന്റെ അന്വേഷണമെത്തി. ഇതിൽ മുത്തുവിന്റെ പ്രതികരണത്തിൽ പൊലീസിനു സംശയം തോന്നി. സ്റ്റേഷനിലെത്താൻ പൊലീസ് ആവശ്യപ്പെട്ടിട്ടും മുത്തു എത്തിയതുമില്ല. മുത്തുവിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ നോക്കി ആലപ്പുഴ പൊലീസ് വെള്ളിയാഴ്ച രാത്രി ചങ്ങനാശേരിയിലെ വീട്ടിലെത്തുകയായിരുന്നു.
അടുക്കളയോടു ചേർന്നുള്ള ചായ്പിൽ കോൺക്രീറ്റ് തറയുടെ ഭാഗങ്ങൾ പുതുതായി സിമന്റ് ഇട്ട് ഉറപ്പിച്ചിരിക്കുന്നതു പൊലീസിന്റെ ശ്രദ്ധയിൽപെട്ടു. ഇന്നലെ തറ പൊളിച്ച് മൃതദേഹം കണ്ടെത്തി. തറ നിരപ്പിൽ നിന്നു രണ്ടടി താഴ്ചയിലാണ് കുഴി. ആലപ്പുഴയിൽ നിന്നുള്ള ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞതോടെ മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. മുത്തുകുമാർ ഒപ്പം താമസിച്ചിരുന്ന മൂന്നു മക്കളെയും കഴിഞ്ഞ ദിവസം നാലുകോടിയിലുള്ള ബന്ധുവീട്ടിലേക്കു മാറ്റിയിരുന്നു. ഇയാളുടെ ഭാര്യ വിദേശത്താണ്.
ബിന്ദുമോൻ ബൈക്കിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതും ഈ ബൈക്ക് പുതുപ്പള്ളി കൊട്ടാരത്തിൽക്കടവ് ഭാഗത്തെ തോട്ടിൽ നിന്നു ലഭിച്ചതും നിർണായക തെളിവുകളായി. മുത്തുകുമാറിന്റെ വീട്ടിലെത്തിയ ബിന്ദുമോനുമായുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചെന്നാണു പൊലീസ് നിഗമനം. മറ്റു രണ്ടുപേർക്കു കൂടി കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നു പൊലീസ് സംശയിക്കുന്നു.
ബിന്ദുമോനെയും മുത്തുകുമാറിനെയും അടുത്തറിയാവുന്ന ഒരു സുഹൃത്ത് ആലപ്പുഴയിലെ പൊലീസ് സ്റ്റേഷനിലെത്തി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ചങ്ങനാശേരിയിലേക്ക് എത്തിയതും മൃതദേഹം കണ്ടെത്തിയതും. ആലപ്പുഴ പാതിരപ്പള്ളി സ്വദേശിയായ മുത്തുകുമാറും ബിന്ദുമോനും തമ്മിൽ വർഷങ്ങളായി പരിചയമുണ്ട്. ബിന്ദുമോൻ ഇടയ്ക്കിടെ മുത്തുകുമാറിന്റെ വീട്ടിലെത്താറുണ്ടായിരുന്നതായി വിവരം ലഭിച്ചു. പുരുഷൻ – കമല ദമ്പതികളുടെ മകനാണ് ബിന്ദുമോൻ. സഹോദരങ്ങൾ: സജി, ഷൺമുഖൻ.
തുമ്പ് കുരുങ്ങി ചൂണ്ടയിൽ
ചങ്ങനാശേരി പൂവം കൊലപാതകത്തിൽ തുമ്പായത് ചൂണ്ടയിൽ കുരുങ്ങിയ ബൈക്ക്. വ്യാഴാഴ്ച രാവിലെ 9.30ന് വാകത്താനം കൊട്ടാരത്തിൽക്കടവ് തോട്ടിൽ മീൻ പിടിക്കാനെത്തിയവരുടെ ചൂണ്ടയിൽ ബൈക്ക് കുരുങ്ങി. ഇവർ വിവരം വാകത്താനം പൊലീസിൽ അറിയിച്ചു. ആലപ്പുഴ ആര്യാടുനിന്നു കാണാതായ ബിന്ദുമോന്റെ ബൈക്കാണെന്നു പൊലീസ് തിരിച്ചറിഞ്ഞു. ഇതോടെ ആലപ്പുഴയിലും പരിസരപ്രദേശത്തുമായി നടന്ന അന്വേഷണം ആലപ്പുഴ നോർത്ത് പൊലീസ് കോട്ടയത്തേക്കു വ്യാപിപ്പിച്ചത്.
വിജനമായ പ്രദേശം
കൊട്ടാരത്തിൽക്കടവിൽ ബൈക്ക് തള്ളിയതാരാണെന്നാണു പൊലീസ് പരിശോധിക്കുന്നത്. പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിക്കും. പകൽ സമയത്തും വിജനമായ പ്രദേശമാണ് കൊട്ടരത്തിൽക്കടവ്. രാത്രി 10 കഴിഞ്ഞാൽ വഴിയാത്രക്കാരു പോലുമുണ്ടാകാറില്ല. സ്ഥല പരിചയമുള്ളവരാകാം സംഭവത്തിനു പിന്നിലെന്നാണു നിഗമനം. സംഭവദിവസം അപരിചിതരായ ആരെയെങ്കിലും കണ്ടിരുന്നോയെന്ന വിവരം നാട്ടുകാരിൽനിന്നു തേടുന്നുണ്ട്.
തോട്ടിൽ ബൈക്ക് വീഴുന്ന ശബ്ദം കേൾക്കാവുന്ന ദൂരത്തിൽ പെട്ടിക്കടയും വീടുമുണ്ട്. അതിനാൽ പകൽ വാഹനം തോട്ടിൽ തള്ളുക എളുപ്പമല്ല. രാത്രി 10 കഴിഞ്ഞാൽ ഇവിടെ നിന്നു പുറത്തേക്കു കടക്കാൻ വാഹന സൗകര്യവുമില്ല. രാത്രി ബൈക്ക് ഓടിച്ചു കൊണ്ടുവന്നു തോട്ടിൽ തള്ളിയാൽ പ്രതിക്ക് ഇവിടെ നിന്നു കടക്കുക എളുപ്പമല്ല. ഇതാണു മറ്റൊരു സഹായിയുടെയും വാഹനത്തിന്റെയും സാധ്യതയിലേക്കു പൊലീസ് ചിന്തിക്കാൻ കാരണം.
അയൽക്കാർ പറയുന്നു: മണ്ണിട്ടു മൂടി, സിമന്റിട്ടു
‘ഞങ്ങൾ ആലപ്പുഴയിൽ നിന്നുള്ള പൊലീസുകാരാണ്’: വെള്ളിയാഴ്ച രാത്രി അയൽവീട്ടിൽനിന്ന് അപരിചിതരുടെ സംസാരം കേട്ട് എഴുന്നേറ്റു നോക്കിയ എസി കോളനി മാലിത്തറ ഗോപകുമാറിനോടു പൊലീസ് പറഞ്ഞതിങ്ങനെ.ഗോപകുമാറിനെയും കൂട്ടിയാണു പൊലീസ് മുത്തുകുമാറിന്റെ വീടു പരിശോധിച്ചത്.
‘‘ മുത്തുകുമാറിന്റെ വീട്ടിലെ അടുക്കളയോടു ചേർന്നുള്ള മുറിയിൽ ചെമ്മണ്ണും മറ്റും കൂടിക്കിടന്ന ഭാഗം പൊലീസ് തൂത്തുമാറ്റിയപ്പോഴാണ് ഇവിടെ പുതുതായി സിമന്റിട്ട് ഉറപ്പിച്ചതായി കണ്ടത്’: ഗോപകുമാർ പറഞ്ഞു. മുത്തുകുമാർ അധികമാരോടും സംസാരിക്കില്ലായിരുന്നു.ഈ വീട്ടിൽനിന്ന് അസ്വഭാവികമായ ശബ്ദങ്ങളോ മറ്റോ അടുത്തിടെ കേട്ടിരുന്നില്ലെന്നുംഅദ്ദേഹം പറഞ്ഞു. എസി റോഡിൽ പൂവം ഭാഗത്തു നിന്നു പാലം കയറി ഇടുങ്ങിയ വഴിയിലൂടെ ഏറെ ദൂരം സഞ്ചരിച്ചാൽ മാത്രമേ ഈ വീട്ടിലേക്ക് എത്താൻ കഴിയൂ.
‘ഞാനും നാട്ടുകാരനായ ഗിരീഷും ചേർന്നാണു സിമന്റ് ഇളക്കി തറ പൊളിച്ചത്. സിമന്റ് പൂർണമായി ഉണങ്ങിയിരുന്നില്ല. ബാക്കിയുള്ള തറ കോൺക്രീറ്റ് ചെയ്ത നിലയിലും നടുവിൽ കുഴിയെടുത്ത ഭാഗത്തു സിമന്റിട്ട് ഉറപ്പിച്ച നിലയിലുമായിരുന്നു. മൃതദേഹം മണ്ണിട്ടു മൂടിയിരിക്കുകയായിരുന്നു’– പൊലീസിന്റെ നിർദേശപ്രകാരം മൃതദേഹം കുഴിച്ചെടുത്ത കനകദാസ് പറഞ്ഞു.
മുത്തുകുമാറും സുഹൃത്തുക്കളും വീട്ടിലുണ്ടായിരുന്നു
‘ഈ മതിലിനപ്പുറം ദുരൂഹ സാഹചര്യത്തിൽ ഒരു മനുഷ്യശരീരം മണ്ണിനടിയിൽ കിടക്കുന്നുണ്ടായിരുന്നുവെന്നു ചിന്തിക്കുമ്പോൾ തന്നെ പേടി തോന്നുന്നു. രാത്രിയാകുന്തോറും പേടിയാകുന്നു.’ കൊലപാതകം നടന്ന വീടിന്റെ തൊട്ടടുത്തു താമസിക്കുന്ന ശ്രീമതി (75) വിറയലോടെയാണു സംസാരിച്ചു തുടങ്ങിയത്. ശ്രീമതിയുടെ അടുക്കള വാതിൽ തുറന്നാൽ ബിന്ദുമോനെ കുഴിച്ചിട്ട ചായ്പു കാണാം.
കഴിഞ്ഞദിവസം പകൽ വീട്ടിൽ മുത്തുകുമാറിനെയും ഏതാനും സുഹൃത്തുക്കളെയും കണ്ടിരുന്നതായി ശ്രീമതിയുടെ മകൾ അജിത (46) പറയുന്നു. 2 ബൈക്കുകളും വീടിനോടു ചേർന്നു വഴിയിൽ നിർത്തിയിട്ടുണ്ടായിരുന്നു. 29ന് വൈകിട്ട് 3.30നു വീടുപൂട്ടി ബാഗുമായി മുത്തുകുമാർ പോകുന്നതു കണ്ടതായി അങ്കണവാടി ടീച്ചർ ശ്രീലത പറയുന്നു. മുത്തുകുമാർ താമസിച്ചിരുന്ന വീടു കഴിഞ്ഞു ശ്രീമതിയുടെ വീടും തുടർന്ന് അങ്കണവാടിയുമാണ് ഉള്ളത്. വാഗമണ്ണിൽ ജോലിക്കു പോകുന്നുവെന്നാണു മുത്തുകുമാർ പറഞ്ഞതെന്നും ഇവർ പറയുന്നു.
