
ബാങ്കിലെ നിക്ഷേപകരുടെ പണം തട്ടിയെ അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ. 17 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്. പുളിയക്കോട്, കടുങ്ങല്ലൂർ സ്വദേശി വേരാൽതൊടി വീട്ടിൽ ഫസലുറഹ്മാനെയാണ് (34) മലപ്പുറം പോലീസ് ഇൻസ്‌പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

മലപ്പുറം: മലപ്പുറം ഫെഡറൽ ബാങ്ക് ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ. നിക്ഷേപകരെ കൂടുതൽ പലിശ വാഗ്ദാനം ചെയ്ത്, ബാങ്കിൽ ഇല്ലാത്ത ബിസിനസ് സ്‌കീം ഉണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 17 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്. പുളിയക്കോട്, കടുങ്ങല്ലൂർ സ്വദേശി വേരാൽതൊടി വീട്ടിൽ ഫസലുറഹ്മാനെയാണ് (34) മലപ്പുറം പോലീസ് ഇൻസ്‌പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
വിദേശനിക്ഷേപകരുടെ പണമാണ് ഇത്തരത്തിൽ തട്ടിയതെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ സഹോദരന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ‘ ടുമ്മി ആൻഡ് മീ’ കമ്പനിയുടെയും അക്കൗണ്ടുകളിലേക്കാണ് ഈ പണം നിക്ഷേപിച്ചതെന്നും ബാങ്ക് ഓഡിറ്റ് വിഭാഗം കണ്ടെത്തി. പണം ട്രാൻസർ ചെയ്തു തട്ടിപ്പ് നടത്തിയതിന്റെ രേഖകളെല്ലാം സഹിതമാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
ബാങ്കിന്റെ ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് ബാങ്ക് ജീവനക്കാരനെ ബാങ്കിൽ നിന്നും പുറത്താക്കി പോലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ പോലീസ് കേസ് രജിസ്റ്റർചെയ്തതിന് പിന്നാലെ പ്രതി ഒളിവിൽപോയിരുന്നു. ചില പോലീസുദ്യോഗസ്ഥരുടെ സഹായവും ഇയാൾക്ക് ലഭിച്ചതായി സൂചനകളുണ്ട്. . സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞു വരുകയായിരുന്ന പ്രതിയെ മലപ്പുറം ഡി.വൈ.എസ്.പി അബ്ദുൽ ബഷീറിന്റെ നിർദ്ദേശപ്രകാരമാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.