ജീവനക്കാരെല്ലാം അഴിമതിക്കാരല്ല; അഴിമതിയില്‍ ഡോക്ടറേറ്റ് എടുത്തവരുണ്ട്: മുഖ്യമന്ത്രി

എങ്ങനെ അഴിമതി നടത്താം എന്ന് ഡോക്ടറേറ്റ് നേടിയ ചിലര്‍ സര്‍ക്കാര്‍ സര്‍വീസിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരമൊരുജീവിതം ആ മഹാന്‍ നയിക്കുമ്പോള്‍ ഓഫിസിലെ മറ്റുള്ളവര്‍ക്ക് ഒന്നുമറിയില്ലെന്ന് പറയാനാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. പാലക്കാട്ട് കൈക്കൂലിവാങ്ങിയ വില്ലേജ് അസിസ്റ്റന്റിന് സഹായം നൽകിയവർ ഉണ്ടെങ്കിൽ അവർക്കെതിരെയും കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി കെ. രാജന്‍ പ്രതികരിച്ചു.
അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് രാജ്യംതന്നെ സാക്ഷ്യപ്പെടുത്തിയെങ്കിലും ചിലര്‍ അഴിമതിയുടെ രുചി അറിഞ്ഞവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരാള്‍ വ്യാപകമായി അഴിമതി നടത്തുമ്പോള്‍ അതേഓഫിസിലെ മറ്റുള്ളവര്‍ക്ക് ഒന്നുമറിയില്ലെന്ന് പറയാനാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.അഴിമതി നടത്തി എല്ലാക്കാലവും രക്ഷപ്പെടാനാകില്ല. അപചയം പൊതുവില്‍ അപമാനകരമെന്നും മുഖ്യമന്ത്രി. കേരള മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ യൂണിയന്‍ അവസാന സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
കെഎംസിയു ഇനി എന്‍.ജി.ഒ യൂണിയനില്‍ ലയിക്കും. വന്യൂ വകുപ്പിലെ അഴിമതി തടയാൻ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി കെ രാജൻ അങ്കമാലിയില്‍ പറഞ്ഞു. അഴിമതിക്കാരെ കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ടോൾഫ്രീ നമ്പർ അടുത്തമാസം പ്രവർത്തനം തുടങ്ങും.അഴിമതിക്കാരെ സർവീസിൽ നിന്ന് പിരിച്ചു വിടുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാൻ സർവീസ് ചട്ടങ്ങളിൽ ഭേദഗതി ആവശ്യമാണ്. ഇതിന് സർക്കാരിന്റെ കൂട്ടായ ആലോചന ഉണ്ടാകണം. പാലക്കാട് പാലക്കയം വില്ലേജ് അസിസ്റ്റന്റ് നടത്തിയ അഴിമതി പാഠമാകണമെന്നും മന്ത്രി. ഒരുസ്ഥലത്തും മൂന്നുവർഷത്തിൽ കൂടുതൽ സർവീസ് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
