
സംസ്ഥാനത്തെ സ്കൂളുകളില്‍ ഇനി മുതല്‍ വേനലവധി ഏപ്രില്‍ ആറുമുതല്‍ ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. വാര്‍ഷിക അധ്യയന ദിവസങ്ങള്‍ 210 ആക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റമെന്നും സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തന്നെ തുറക്കുമെന്നും മന്ത്രി അറിയിച്ചു. വർണാഭമായ ചടങ്ങുകളോടെ സംസ്ഥാന സ്കൂൾ പ്രവേശനോൽസവം നടന്നു. തിരുവനന്തപുരം മലയിൻകീഴ് എൽ.പി.സ്കൂളിൽ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. നാല് ലക്ഷം കുട്ടികള്‍ ഒന്നാംക്ലാസില്‍ പ്രവേശനം നേടി.
ഏഴു വർഷം കൊണ്ട് സ്കൂളുകളുടെ ഭൗതിക സാഹചര്യം ഏറെ മാറിയെന്നും പത്തു ലക്ഷത്തോളം കുട്ടികൾ പൊതുവിദ്യാഭ്യാസത്തിന്‍റെ ഭാഗമായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പാഠപുസ്തകങ്ങളുടെ ഫോട്ടോകോപ്പികൾ എടുത്ത് പഠിക്കേണ്ട അവസ്ഥ കേരളത്തിൽ ഉണ്ടായിരുന്നു. ഇന്ന് അതെല്ലാം മാറിയെന്നും ക്ലാസ് മുറികൾ സ്മാർട്ട് ആയതിനാൽ ഓൺലൈൻ ക്ലാസുകൾക്ക് വലിയ പ്രയാസം ഉണ്ടായില്ലെന്നും മുഖ്യമന്ത്രിപറഞ്ഞു. കുട്ടികൾ സ്കൂളിൽ ആദ്യമായി എത്തുമ്പോഴുള്ള കരച്ചിൽ ഇപ്പോഴില്ല. ഇത് കേരളത്തിൽ ആകെയുള്ള മാറ്റമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേര്‍ത്തു.
