മണിക്കൂറിൽ 1240 കിലോമീറ്റർ വേഗതയിൽ ബൈക്ക് ഓടിച്ചതായി കണ്ടെത്തി എഐ ക്യാമറ; നമ്പർ പ്ലേറ്റിൽ ഒരു സ്‌ക്രൂ ഉണ്ടെങ്കിൽ അത് കണക്കാക്കുക പൂജ്യമായി

തിരുവനന്തപുരം: മണിക്കൂറിൽ 1240 കിലോമീറ്റർ വേഗതയിൽ ബൈക്ക് ഓടിച്ചതായി റോഡ് ക്യാമറയുടെ കണ്ടെത്തൽ. നിരവിധി പൊരുത്തക്കേടുകളോടെയാണ് എഐ ക്യാമറ ദിവസങ്ങൾ പിന്നിടുന്നത്. ഇത്തരത്തിലുള്ള പിഴവുകൾ മൂലം പിഴ ചുമത്തിയുള്ള ചലാൻ തൽക്കാലം അയക്കരുതെന്ന് ഗതാഗത കമ്മീഷണറുടെ ഓഫീസിൽ നിന്നും ഇന്നലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്ക് ഇത് സംബന്ധിച്ച് വാക്കാൽ നിർദ്ദേശവും നൽകി. ഔദ്യോഗികമായി പ്രത്യേക ഉത്തരവിറക്കാതെ നിരവിധി ഉദ്യോഗസ്ഥർക്ക് വാട്‌സ്ആപ്പ് സന്ദേശവും കൈമാറിയിരുന്നു.
സേഫ് കേരള എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലുള്ള എംവിഐമാരെയും എഎംവിഐമാരെയും കൺട്രോൾ റൂമിൽ നിയോഗിച്ച് ഓരോ കുറ്റവും പരിശോധിച്ച് ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്. ശരാശരി 1,000 ചിത്രങ്ങൾ വരെ മാത്രമാണ് പരമാവധി ഓരോ കൺട്രോൾ റൂമിലും പ്രതിദിനം പരിശോധിക്കുവാൻ സാധിക്കുകയുള്ളുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.
എന്നാൽ ഈ കഴിഞ്ഞ ചൊവ്വാഴ്ച ഒരു കൺട്രോൾ റൂമിൽ കമ്പ്യൂട്ടറിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യവെ ഹെൽമറ്റ് ഇല്ലാത്ത കുറ്റത്തിന് ‘മണിക്കൂറിൽ 1240 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിച്ചു’ എന്നായിരുന്നു ചലാൻ തയാറായത്. ഉടൻതന്നെ എല്ലാ ചലാനും റദ്ദാക്കി ഉദ്യാഗസ്ഥർ തടിയൂരുകയായിരുന്നു. ഹെൽമെറ്റ് ഇല്ലെന്നും സീറ്റ് ബെൽറ്റ് ഇല്ലെന്നും ക്യാമറയുടെ എഡ്ജ് കമ്പ്യൂട്ടറിൽ രണ്ടിടത്ത് കണ്ടെത്തിയിരുന്നെങ്കിലും കൺട്രോൾ റൂമിൽ നടത്തിയ വിശദമായ പരിശോധനയിൽ രണ്ടും തെറ്റാണെന്ന് കണ്ടെത്തി. കൂടാതെ നമ്പർ പ്ലേറ്റിൽ ഒരു സ്‌ക്രൂ ഉണ്ടെങ്കിൽ അത് പൂജ്യമായാണ് ക്യാമറയുടെ വിലയിരുത്തൽ.
