
പത്തനംതിട്ട: പാറ പൊട്ടിക്കുന്ന യന്ത്രങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ സിഐടിയു നേതാവിനെതിരെ പൊലീസ് കേസ്. ഹെവി മെഷീൻ വർക്കേഴ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി അർജുൻ ദാസിനെതിരെയാണ് കോന്നി പൊലീസ് കേസെടുത്തത്. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന അർജുൻ ദാസിനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് സിപിഎം അടുത്തിടെ പുറത്താക്കിയിരുന്നു. രാജസ്ഥാൻ സ്വദേശി കിഷൻ ലാൽ ആണ് പരാതിയുമായി എത്തിയത്. പാറ പൊട്ടിക്കുന്ന യന്ത്രങ്ങൾ അർജുൻ ദാസ് വാടകയ്ക്ക് എടുത്തിരുന്നുവെന്നും എന്നാൽ ഇവ തിരികെ നൽകിയില്ലെന്നും പരാതിയിൽ പറയുന്നു. 2021 ഏപ്രിൽ മുതൽ 2024 ഒക്ടോബർ വരെ വാടക ഇനത്തിൽ ആറ് ലക്ഷം രൂപ നൽകാനുണ്ട്. വാടക ചോദിക്കുമ്പോൾ ഭീഷണിയാണ്. യന്ത്രങ്ങൾ എവിടെയെന്ന് പറയാനും തയ്യാറായില്ല. ഇതോടെയാണ് കിഷൻ ലാൽ കോന്നി പൊലീസിൽ പരാതി നൽകിയത്. കിഷൻ ലാലിന്റെ പരാതിയിൽ വാടക നൽകാതെ തട്ടിപ്പ് നടത്തിയതിന് സിഐടിയു നേതാവിനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. കോന്നിയിലെ ഒരു വീട്ടുപറമ്പിൽ നിന്ന് യന്ത്രങ്ങളും കണ്ടെടുത്തു. ഒളിവിൽ പോയ അർജുൻ ദാസിനായി അന്വേഷണം ഊർജ്ജിതമാണ്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ തുടർക്കഥയായതോടെ തുമ്പമൺ ടൗൺ തെക്ക് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇയാളെ സിപിഎം പുറത്താക്കിയിരുന്നു.
