Crime

സഹായിച്ചതിന് പ്രതിഫലം നൽകിയില്ല, മദ്യപിക്കാൻ പണം കൊടുത്തില്ല; യുവാവിനെ കൊല്ലാൻ ശ്രമം, 3 പേര്‍ അറസ്റ്റിൽ

ചേർത്തല: ആലപ്പുഴ ചേർത്തലയിൽ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേരെ അർത്തുങ്കൽ പൊലീസ് അറസ്റ്റു ചെയ്തു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനാറാം വാർഡിൽ മാരാരിക്കുളം വടക്ക് ജിക്കുഭവനത്തിൽ ആദിത്ത് (28), മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനാറാം വാർഡിൽ പാവനാട് കോളനിയിൽ ദീപുമോൻ (30), മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ നടുവിലെവീട് ജോമോൻ (27) എന്നിവരെയാണ് അർത്തുങ്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. മാരാരിക്കുളം വടക്കുപഞ്ചായത്ത് പതിനാറാം വാർഡിൽ പറമ്പുകാട് മറ്റംവീട് രാജേഷ് കുമാർ (39) ആലപ്പുഴ മെഡിക്കൽ കോളജിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. സെപ്റ്റംബർ 8ന് രാത്രി 9 മണിയോടെ കണിച്ചുകുളങ്ങരയിലെ കരപ്പുറം ബാറിന് സമീപം വെച്ചാണ് ഇവർ അക്രമം നടത്തിയത്. ഹെൽമറ്റും കല്ലും ഉപയോഗിച്ചുള്ള ആക്രമത്തിൽ രാജേഷ് കുമാറിന്റെ വാരിയെല്ലുകൾക്കും തലയോട്ടിക്കും പൊട്ടലുണ്ടായി. രാജേഷിനെ ആദിത്ത് സഹായിച്ചതുമായി ബന്ധപ്പെട്ട പ്രതിഫലം നൽകിയില്ലെന്ന കാരണം പറഞ്ഞാണ് അക്രമം നടത്തിയത്. കരപ്പുറം ബാറിന് സമീപത്ത് വച്ച് മൂന്ന് പ്രതികളും ചേർന്ന് രാജേഷിന്റെ ബൈക്ക് തടഞ്ഞു നിർത്തുകയും മദ്യപിക്കുന്നതിന് പണം ആവശ്യപ്പെടുകയും ചെയ്തു. പണം നൽകാത്തതിനെ തുടർന്ന് പ്രകോപിതരായ മൂവരും ചേർന്ന് രാജേഷിനെ മർദ്ദിക്കുകയായിരുന്നു. അക്രമത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ അർത്തുങ്കൽ സിഐ പി ജി മധു, എസ്ഐ സജീവ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സേവ്യർ, കെ ആർ ബൈജു, ഗിരീഷ്, അരുൺ, പ്രവിഷ്, ജിതിൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button