വോട്ട് പിടിക്കാന്‍ റോബോട്ടും; ധര്‍മ്മപുരിയില്‍ താരമായി ‘അമ്മു’
തമിഴ്നാട്ടിൽ വോട്ട് പിടിക്കാൻ റോബോട്ടിനെ രംഗത്തിറക്കി അണ്ണാ.ഡിഎംകെ. ധർമ്മപുരിയിലെ സ്ഥാനാർഥി ആർ.അശോകന് വേണ്ടിയാണ് അമ്മു എന്ന റോബോട്ട് പ്രചാരണത്തിനിറങ്ങിയത്. അണ്ണാ.ഡിഎംകെയുടെ പദ്ധതികൾ അവതരിപ്പിച്ചും, നോട്ടിസുകൾ വിതരണം ചെയ്തുമാണ് അമ്മുവിന്‍റെ പ്രചാരണം.
ധർമ്മപുരിയിലെ തിരക്കേറിയ ബസ് സ്റ്റാൻഡ് ആശുപത്രി കോളേജ് ക്യാമ്പസുകൾ എന്നിവിടങ്ങളിലാണ് പ്രചാരണത്തിന് റോബോട്ട് ഇറങ്ങിയിരിക്കുന്നത്. അണ്ണാ.ഡിഎംകെ സ്ഥാനാർത്ഥി ആർ.അശോകന് വേണ്ടിയാണ് അമ്മു എന്ന റോബോട്ടിനെ രംഗത്തിറക്കിയത്. പാർട്ടി അംഗങ്ങളായ കോയമ്പത്തൂരിലെ സ്വകാര്യ കമ്പനി ജീവനക്കാരാണ് റോബോട്ടിന് പിന്നിൽ. ഡിസ്പ്ലേയിലൂടെ മുൻ അണ്ണാ. ഡിഎംകെ സർക്കാരിൻറെ പദ്ധതികളും, ഈ തെരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങളും പ്രദർശിപ്പിക്കും. ഒപ്പം നോട്ടീസുകളും വിതരണം ചെയ്യും. എല്ലാത്തിനും പുറമെയാണ് പാർട്ടി നേതാക്കളുടെ എ.ഐ പ്രസംഗവും. എംജിആറും ജയലളിതിക്കും പുറമേ സഖ്യകക്ഷിയായ ഡിഎംഡികെ നേതാവ് വിജയകാന്തിന്റെ എ.ഐ പ്രസംഗവുമുണ്ട്.
കടുത്ത മത്സരം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് ധർമ്മപുരി. എൻഡിഎയ്ക്കായി പിഎംകെ നേതാവ് അൻമ്പുമണിയുടെ ഭാര്യ സൗമ്യ അൻമ്പുമണിയാണ് മത്സരിക്കുന്നത്. ഡിഎംകെയ്ക്കായി എ. മണിയാണ് കളത്തിൽ ഇറങ്ങുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 46 ശതമാനം വോട്ട് നേടി ഡിഎംകെ നേതാവ് എസ്.സെന്തിൽ കുമാർ ആയിരുന്നു മണ്ഡലത്തിൽ വിജയിച്ചത്. ഇത്തവണ മത്സരം കടുത്തതോടെയാണ് പുത്തൻ തന്ത്രങ്ങളുമായി സ്ഥാനാർഥികൾ കളം നിറയുന്നത്.