പേരും വിവരങ്ങളും മാറ്റി, വിരലടയാളം ചതിച്ചു; നാടുകടത്തപ്പെട്ട പ്രവാസികൾ വ്യാജ പാസ്പോർട്ടിലെത്തി, പക്ഷേ കുടുങ്ങി

കുവൈത്ത് സിറ്റി: ബയോമെട്രിക് വിരലടയാളം നടപ്പിലാക്കുന്നതിൽ വലിയ പുരോഗതി കൈവരിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇത് പ്രവാസികൾക്കിടയിൽ നൂറുകണക്കിന് വ്യാജ കേസുകൾ കണ്ടെത്തുന്നതിന് കാരണമായി. ഈ വ്യക്തികൾ മുമ്പ് വിവിധ കാരണങ്ങളാൽ രാജ്യത്ത് നിന്ന് നാടുകടത്തപ്പെട്ടിരുന്നുവെങ്കിലും വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് വീണ്ടും കുവൈത്തിവേക്ക് പ്രവേശിക്കുകയായിരുന്നു. ബയോമെട്രിക് ഫിംഗർപ്രിന്റ് സംവിധാനം ഇത്തരം കേസുകൾ തിരിച്ചറിയുന്നതിൽ നിർണായകമായി മാറുകയാണ്. പല ഗാർഹിക തൊഴിലാളികളും ഡ്രൈവർമാരും, പ്രത്യേകിച്ച് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർ വർഷങ്ങൾക്ക് മുമ്പ് നാടുകടത്തപ്പെട്ട വ്യക്തികളായിരുന്നു.ഏതാണ്ട് രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പുള്ള സംഭവങ്ങൾ വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാടുകടത്തപ്പെട്ട ഈ വ്യക്തികൾ വ്യാജ പാസ്പോർട്ടുകളും വ്യത്യസ്ത പേരുകളും ഉപയോഗിച്ച് വ്യാജമായ രീതിയിലാണ് മടങ്ങി വന്നത്. ചില സന്ദർഭങ്ങളിൽ, യഥാർത്ഥ നാടുകടത്തപ്പെട്ടയാളുമായി പൊരുത്തപ്പെടുന്ന തിരിച്ചറിയാവുന്ന ഒരേയൊരു സവിശേഷത പാസ്പോർട്ടിലെ ഫോട്ടോ മാത്രമായിരുന്നു. ഇവരുടെ റെസിഡൻസി പുതുക്കുന്നതിന് നിരോധനം ഏർപ്പെടുത്തുവാനും നാട് കടത്തുവാനുമുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
