കായംകുളത്ത് പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 9 വയസുകാരി മരിച്ചു; പ്രതിഷേധം

ആലപ്പുഴ: കായംകുളത്ത് പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒൻപതു വയസുകാരി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ പ്രതിഷേധം. കണ്ണമ്പള്ളി സ്വദേശി അജിത്ത് – ശരണ്യ ദമ്പതികളുടെ മകൾ ഒൻപത് വയസുള്ള ആദിലക്ഷ്മിയാണ് മരിച്ചത്. കുട്ടിയുടെ മരണത്തിൽ ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. കായംകുളം എബ്നൈസർ ആശുപത്രിക്കെതിരെയാണ് ആരോപണം. പത്താം തീയതിയാണ് പനിയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇന്ന് രാവിലെ കുട്ടിയെ ഐസിയുവിലേക്ക് മാറ്റി. തുടർന്ന് കുട്ടി മരിച്ചതായി ബന്ധുക്കളെ അറിയിക്കുകയായിരുന്നു. എന്നാൽ ഹൃദയസ്തംഭനമാണ് കുട്ടിയുടെ മരണ കാരണമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി
