
തൃശൂർ: എംവി ഗോവിന്ദൻ്റെ ആർഎസ്എസ് പരാമർശം വീണ്ടും ചർച്ചയാക്കി കോൺഗ്രസ്. 75ലും 67 ലും 89 സിപിഎം- ആർഎസ്എസ് ബന്ധമുണ്ടായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഗോവിന്ദനും ബിനോയിയും പിണറായിയും മൂന്നു കാര്യങ്ങളാണ് പറയുന്നത്. രാജീവ് ഗാന്ധിക്കെതിരായി 89 ൽ ഇഎംഎസും വാജ്പേയിയും ഒരുമിച്ച് പ്രചാരണം നടത്തിയത് എങ്ങനെയാണ്. ആർഎസ്എസുമായി കൂട്ടുകൂടുന്നതിൽ പ്രതിഷേധിച്ചാണ് സുന്ദരയ്യയുടെ രാജിയെന്നും വിഡി സതീശൻ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് പുരോഗമിക്കുന്നതിനിടെയാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം വരുന്നത്.
ഇപി ജയരാജനും രാജീവ് ചന്ദ്രശേഖരനും ഒരുമിച്ച് ബിസിനസ് ചെയ്യുകയാണ്. പണ്ടത്തെ സിപിഎമ്മിൽ ഇത് നടക്കുമായിരുന്നോ. നിധിൻ ഗഡ്കരിയും പിണറായിയും തമ്മിലുള്ള ബന്ധം എന്താണ്. ഗഡ്കരിക്ക് സമ്മാനവുമായി പോയത് എന്തിനാണ്. ദില്ലിയിലുള്ള യജമാനന്മാർ പറയുന്നത് കേൾക്കുകയാണ് സിപിഎം. കൃഷ്ണൻകുട്ടിയുടെയും മാത്യു ടി തോമസിന്റെയും നേതാവ് ദേവഗൗഡയാണ്. നാഗ്പൂരിലിരുന്നാണ് കേരളത്തിലെ സർക്കാരിനെ നിയന്ത്രിക്കുന്നത്. ആര്യാടൻ ഉജ്വല ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും 15,000 വോട്ടുകൾ മിനിമം ഭൂരിപക്ഷം ലഭിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.
