Sports

പൊരുതിയത് ഹെറ്റ്‌മെയറും സഞ്ജുവും മാത്രം! ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തോല്‍വി

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് 58 റണ്‍സ് തോല്‍വി. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ 218 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ 19.2 ഓവറില്‍ 159ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ പ്രസിദ്ധ് കൃഷ്ണ, രണ്ട് പേരെ വീതം പുറത്താക്കിയ റാഷിദ് ഖാന്‍, സായ് കിഷോര്‍ എന്നിവരാണ് രാജസ്ഥാനെ തകര്‍ത്തത്. 32 പന്തില്‍ 52 റണ്‍സ് നേടിയ ഷിംറോണ്‍ ഹെറ്റ്‌മെയറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. സഞ്ജു സാംസണ്‍ 28 പന്തില്‍ 41 റണ്‍സെടുത്തു. ഒട്ടും നന്നായില്ല രാജസ്ഥാന്റെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 12 റണ്‍സുള്ളപ്പോള്‍ യശസ്വി ജയ്‌സ്വാള്‍ (6), നിതീഷ് റാണ (1) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. ഏഴാം ഓവറില്‍ റിയാന്‍ പരാഗും (26), തൊട്ടടുത്ത ഓവറില്‍ ധ്രുവ് ജുറലും (5) പുറത്തായത് രാജസ്ഥാന് കനത്ത തിരിച്ചടിയായി. ഇതോടെ നാലിന് 68 എന്ന നിലയിലായി രാജസ്ഥാന്‍. ഈ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ സാധിച്ചതുമില്ല. സഞ്ജു – ഹെറ്റ്‌മെയര്‍ സഖ്യം 48 റണ്‍സ് കൂട്ടിചേര്‍ത്തെങ്കിലും തോല്‍വി ഭാരം കുറയ്ക്കാന്‍ മാത്രമാണ് സഹായിച്ചത്. സഞ്ജു 13-ാം ഓവറില്‍ മടങ്ങി. 28 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും നാല് ഫോറും നേടി. തുടര്‍ന്നെത്തിയ ശുഭം ദുബെ (1), ജോഫ്ര ആര്‍ച്ചര്‍ (4) എന്നിവര്‍ വന്നത് പോലെ മടങ്ങി. ഇതിനിടെ ആര്‍ച്ചറും പവലിനയില്‍ തിരിച്ചെത്തി. പിന്നാലെ ഹെറ്റിയും മടങ്ങി. 32 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും നാല് ഫോറും നേടി. തുഷാര്‍ ദേശ്പാണ്ഡെ (3), മഹീഷ് തീക്ഷണ (5) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.  സന്ദീപ് ശര്‍മ (6) പുറത്താവാതെ നിന്നു.   നേരത്തെ, 53 പന്തില്‍ 83 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ജോസ് ബട്‌ലര്‍ (25 പന്തില്‍ 36), ഷാരുഖ് ഖാന്‍ (20 പന്തില്‍ 36) എന്നിവര്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തു. രാജസ്ഥാന് വേണ്ടി തുഷാര്‍ ദേഷ്പാണ്ഡെ, മഹീഷ് തീക്ഷണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അത്ര നല്ലതായിരുന്നില്ല ഗുജറാത്തിന്റെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 14 റണ്‍സ് മാത്രമുള്ളപ്പോള്‍ ശുഭ്മാന്‍ ഗില്ലിന്റെ (2) വിക്കറ്റ് നഷ്ടമായി. ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നാലെ ബട്‌ലര്‍ – സായ് സഖ്യം 80 റണ്‍സ് കൂട്ടിചേര്‍ത്തു. 10-ാം ഓവറിന്റെ അവസാന പന്തിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. തീക്ഷണയുടെ പന്തില്‍ ബട്‌ലര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പിന്നാലെയെത്തിയ ഷാരുഖിന്, സായിക്കൊപ്പം 62 റണ്‍സ് ചേര്‍ക്കാനായി.  ഈ രണ്ട് കൂട്ടുകെട്ടുകളാണ് അവരെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചതും. ഷാരുകും ഷെഫാനെ റുതര്‍ഫോര്‍ഡും (7) അടുത്തടുത്ത ഓവറുകളില്‍ മടങ്ങിയെങ്കിലും സായ് ഒരറ്റത്ത് അടിച്ചുതകര്‍ത്തതോടെ സ്‌കോര്‍ 200 കടന്നു. രാഹുല്‍ തെവാട്ടിയ (12 പന്തില്‍ 24), റാഷിദ് ഖാന്‍ (4 പന്തില്‍ 12) എന്നിവരുടെ ഇന്നിംഗ്‌സുകളും നിര്‍ണായകമായി. അര്‍ഷദ് ഖാന്‍ (0), തെവാട്ടിയക്കൊപ്പം പുറത്താവാതെ നിന്നു.  ഗുജറാത്ത് ടൈറ്റന്‍സ്: സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ ടെവാതിയ, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, ഇഷാന്ത് ശര്‍മ. രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജുറെല്‍, ജോഫ്ര ആര്‍ച്ചര്‍, മഹേഷ് തീക്ഷണ, ഫസല്‍ഹഖ് ഫാറൂഖി, സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡെ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button