മഴയും മിന്നലും മാറിയപ്പോൾ പഞ്ചാബിന്‍റെ ബൗളിങ് ‘കൊടുങ്കാറ്റ്’; ആര്‍സിബി തരിപ്പണമായി; അനായാസ ജയത്തോടെ, രണ്ടാം സ്ഥാനത്തെത്തി

ബംഗളൂരു: മഴയും മിന്നലും രസംകൊല്ലിയായെത്തിയ മത്സരത്തിൽ ബംഗളൂരുവിനെ തകർത്ത് പഞ്ചാബിന്‍റെ കുതിപ്പ്. 14 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ബംഗളുരു റോയൽ ചലഞ്ചേഴ്സിനെ പഞ്ചാബ് കിംഗ്സ് അനായായം പരാജയപ്പെടുത്തുകയായിരുന്നു. ബംഗളൂരു ഉയർത്തിയ 96 റൺസ് വിജയലക്ഷ്യം പഞ്ചാബ് 11 പന്തും അഞ്ച് വിക്കറ്റും ബാക്കി നിൽക്കേ മറികടന്നു. അവസാന ഓവറുകളിൽ അടിച്ചുതകർത്ത നെഹാൽ വധേരയാണ് പഞ്ചാബിന് തകർപ്പൻ ജയം സമ്മാനിച്ചത്. മഴയെത്തുടർന്ന് 14 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ശ്രേയസ് അയ്യരുടെ തീരുമാനം ശരിവക്കും വിധമായിരുന്നു പഞ്ചാബ് ബോളർമാരുടെ പ്രകടനം. അർഷദീപും, ചഹലും, മാർക്കോ യാൻസനും, ഹർപ്രീത് ബ്രാറും ചേർന്ന് ബംഗളൂരു ബാറ്റിങ് നിരയെ പിടിച്ചുകെട്ടി. ബംഗളൂരു ബാറ്റിംഗ് നിര അപ്പാടെ തകർന്നപ്പോൾ അവസാന ഓവറുകളിൽ തകർത്തടിച്ച ടിം ഡേവിഡാണ് മാന്യമായ സ്‌കോർ സമ്മാനിച്ചത്. ഡേവിഡ് 26 പന്തിൽ അർധ സെഞ്ച്വറി കുറിച്ചു. പഞ്ചാബിനായി അര്‍ഷ്ദീപ് സിംഗ് 23 റണ്‍സിനും മാര്‍ക്കോ യാന്‍സൻ 10 റണ്‍സിനും യുസ്‌വേന്ദ്ര ചാഹൽ 11 റണ്‍സിനും ഹര്‍പ്രീത് ബ്രാർ 25 റണ്‍സിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് തുടക്കത്തിൽ ഒന്ന് പതറിയെങ്കിലും അവസാന ഓവറുകളിൽ നെഹാൽ വധേര പഞ്ചാബിനെ വിജയ രഥത്തിലേറ്റി. മൂന്ന് സിക്‌സും മൂന്ന് ഫോറും സഹിതം 19 പന്തിൽ 33 റൺസുമായി പുറത്താവാതെ നിന്ന വധേര, ടീമിന് വിജയത്തിനൊപ്പം പോയിന്‍റ് ടേബിളിലെ രണ്ടാം സ്ഥാനവും സമ്മാനിച്ചു. 7 കളികളിൽ നിന്ന് 5 ജയവുമായി 10 പോയിന്‍റോടെയാണ് പഞ്ചാബ് രണ്ടാം സ്ഥാനത്തെത്തിയത്. 6 കളികളിൽ നിന്ന് 10 പോയിന്‍റുള്ള ഡൽഹിയാണ് ഒന്നാം സ്ഥാനത്ത്. 7 കളികളിൽ നിന്ന് 8 പോയിന്‍റുള്ള ബംഗളുരു നാലാം സ്ഥാനത്താണ്.
