വയറു വേദനയുമായി ആശുപത്രിയിലെത്തി 16കാരി, പ്രസവ വേദനയെന്ന് വിധിയെഴുതി ഡോക്ടർ; പ്രതിക്ക് ജീവപര്യന്തം

ദില്ലി: 16 വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ 45 വയസുള്ളയാൾക്ക് ജീവപര്യന്തം തടവ് വിധിച്ച് ദില്ലിയിലെ തീസ് ഹസാരി കോടതി. കേസ് കേട്ട് 20 ദിവസത്തിനുള്ളിലാണ് കോടതി വിധി പ്രസ്താവിച്ചത്. 2025 ഫെബ്രുവരിയിൽ നിഹാൽ വിഹാർ പൊലീസ് സ്റ്റേഷനിലാണ് കേസിന്റെ എഫ്‌ഐആർ ഫയൽ ചെയ്തത്. 2025 മാർച്ച് 28 ന് കേസിന്റെ വാദം കേൾക്കൽ ആരംഭിച്ചു. ഏപ്രിൽ 15 ന് വിധി പ്രഖ്യാപിച്ചു. അടുത്ത ദിവസം തന്നെ കോടതി കുറ്റവാളിക്ക് ശിക്ഷയും വിധിച്ചു. 2025 ഫെബ്രുവരി 25 ന് പെണ്‍കുട്ടിയെ വയറുവേദനയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്. പരിശോധനയിൽ അവൾക്ക് പെണ്‍കുട്ടിക്ക് പ്രസവവേദന വന്നതാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നൽകി. പോക്സോ നിയമപ്രകാരം അഡീഷണൽ സെഷൻസ് ജഡ്ജി ബബിത പുനിയ പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ചു. നിരപരാധിയും ദുർബലയുമായ ഒരു പെൺകുട്ടിയെ തന്റെ കാമം ശമിപ്പിക്കാൻ കുറ്റവാളി ഇരയാക്കി. ഇരയെ ആവർത്തിച്ച് തന്റെ കാമത്തിന് പാത്രമാക്കുകയും ഗർഭിണിയാക്കുകയും ചെയ്തു. നിഷ്കളങ്കതയുടെ പ്രായത്തിൽ അവൾക്ക് പ്രസവവേദന അനുഭവിക്കേണ്ടി വന്നു. പെണ്‍കുട്ടി അനുഭവിച്ച അസഹനീയമായ വേദനയായിരിക്കണം ഇതെന്ന് എനിക്ക് സംശയമില്ലെന്നും ജഡ്ജി വിധി വായിക്കുമ്പോൾ പറഞ്ഞു. അതേ സമയം കോടതി പെണ്‍കുട്ടിയ്ക്ക് 19.5 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകി. കുറ്റവാളിയുടെ ഹീനമായ പെരുമാറ്റം കാരണം പെണ്‍കുട്ടിക്ക് ശാരീരികവും മാനസികവുമായ വേദനകൾ ഉണ്ടായിട്ടുണ്ടെന്നും അത് പണത്തിന് നികത്താൻ കഴിയില്ലെങ്കിലും ആവശ്യമായ വിദ്യാഭ്യാസം നേടാൻ ഇത് സഹായിക്കുമെന്നും കോടതി നിരീക്ഷിച്ചു.
