മൂടുപടം ഉയർത്തിയതോടെ അമ്പരന്ന് 22കാരൻ, വിവാഹ വേഷത്തിൽ മുന്നിലെത്തിയത് വധുവിന്റെ അമ്മ, പരാതി

ഷാംലി: വിവാഹ വേദിയിൽ വച്ച് വരന് തോന്നിയ സംശയം. വധുവിന്റെ മൂടുപടം മാറ്റിയതിന് പിന്നാലെ വിവാഹത്തിൽ നിന്നൊഴിഞ്ഞ് 22കാരൻ. കേസിൽ കുടുങ്ങാതിരിക്കാൻ പൊലീസ് സഹായവും തേടി യുവാവ്. ഉത്തർ പ്രദേശിലെ മീററ്റിലാണ് സംഭവം. മൊഹമ്മദ് അസിം എന്ന യുവാവാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. 22കാരിയായ യുവതിയുമായാണ് യുവാവിന്റെ വിവാഹം സഹോദരനും സഹോദര ഭാര്യയും ചേർന്ന് നിശ്ചയിച്ചത്. എന്നാൽ വിവാഹ വേദിയിൽ വധുവിന് പകരം എത്തിയത് വിധവയും 21കാരിയുടെ അമ്മയുമായ 45കാരിയായിരുന്നു. നിക്കാഹ് സമയത്ത് 22കാരന് സംശയം തോന്നി മൂടുപടം ഉയർത്തി നോക്കിയതോടെയാണ് ആള് മാറിയെന്ന് വ്യക്തമായത്. യുവാവ് സംഭവം ചോദ്യം ചെയ്തതിന് പിന്നാലെ പീഡനക്കേസിൽ കുടുക്കുമെന്ന് സഹോദരനും സഹോദര ഭാര്യയും വിശദമാക്കിയതോടെ യുവാവ് മണ്ഡപത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു. പിന്നാലെ തന്നെ ഇയാൾ പൊലീസിൽ പരാതിയുമായി എത്തുകയായിരുന്നു. സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇപ്രകാരമാണ്. മാർച്ച് 31നാണ് മൂത്ത സഹോദരനും ഭാര്യയും ചേർന്ന് 21കാരിയായ മന്താഷയുമായി യുവാവിന്റെ വിവാഹം നിശ്ചയിച്ചത്. സഹോദരന്റെ ഭാര്യയുടെ ബന്ധു കൂടിയായിരുന്നു യുവതി. നിക്കാഹ് ചടങ്ങിനിടെ മൌലവി വധുവിന്റെ പേരായി വിളിച്ചത് മന്താഷയുടെ അമ്മയുടെ പേരായ താഹിറ എന്നായിരുന്നു. ഇതോടെയാണ് യുവാവിന് സംശയം തോന്നിയത്. വധുവിന്റെ വീട്ടിൽ വച്ച് പ്രതിഷേധിച്ചതോടെയാണ് സഹോദരനും ഭാര്യയും പീഡനപരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയത്. മൂത്ത സഹോദരൻ നദീം ഭാര്യ ഷാഹിദ എന്നിവർക്കെതിരെയാണ് 22 കാരന്റെ പരാതി. ഫസൽപൂർ സ്വദേശിയുമായാണ് യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതോടെയാണ് യുവാവ് വ്യാഴാഴ്ച മീററ്റ് എസ്എസ്പിക്ക് പരാതി നൽകിയത്. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് വിശദമാക്കിയത്.
