കാറിന്റെ ബോണറ്റിൽ ഡാൻസ്, ഭർത്താവ് വാഹനമോടിക്കേ മടിയിൽ കിടന്നു; പിഴ 22,500 രൂപ

സോഷ്യൽ മീഡിയയിൽ ലൈക്കിനും കമന്റിനും ഷെയറിനും ഒക്കെ വേണ്ടി ഒരുപാട് വീഡിയോകൾ ആളുകൾ എടുക്കാറുണ്ട്. അതിൽ തന്നെ വളരെ അപകടകരമായ വീഡിയോകൾ എടുക്കുന്നവരും ഇഷ്ടം പോലെ ഉണ്ട്. എത്ര പറഞ്ഞാലും മനസിലാവാത്ത തരത്തിലുള്ള അത്തരം വീഡിയോകൾ ഓരോ ദിവസവുമെന്നോണം സോഷ്യൽ മീഡിയയിൽ കാണാം. അതുപോലെ ഒരു വീഡിയോയ്ക്ക് പിന്നാലെ ഒരു യുവതിക്ക് പിഴയൊടുക്കേണ്ടി വന്നത് 22,500 രൂപയാണ്. ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേയിൽ നിന്നും ചിത്രീകരിച്ച അനേകം വീഡിയോകളാണ് ഇവർ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തത്. അതോടെയാണ് ഇവർ വ്യാപകമായി ശ്രദ്ധ പിടിച്ചുപറ്റുന്നതും. ഓടുന്ന കാറിന്റെ ബോണറ്റിൽ ഇരുന്ന് നൃത്തം ചെയ്യുന്നതും മറ്റും ഇവരുടെ വീഡിയോയിൽ കാണാം. എങ്കിലും ഏറ്റവും വിമർശനമേറ്റു വാങ്ങിയത്. ഭർത്താവ് വാഹനമോടിക്കുമ്പോൾ അയാളുടെ മടിയിൽ കിടക്കുന്ന വീഡിയോയാണ്. വൈറലാവാൻ വേണ്ടിയാണ് വീഡിയോ ചിത്രീകരിച്ച് അത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതെങ്കിലും അത് കാൺപൂർ നഗർ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ (ആർടിഒ) ശ്രദ്ധയും ആകർഷിക്കുകയായിരുന്നു. വീഡിയോകൾ പരിശോധിച്ച ഉദ്യോഗസ്ഥർ അവർ ചെയ്തത് നിയമവിരുദ്ധവും പൊതു സുരക്ഷയ്ക്ക് പ്രശ്നമുണ്ടാക്കുന്നതാണ് എന്നും കണ്ടെത്തുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. അങ്ങനെ റോഡിൽ അഭ്യാസപ്രകടനങ്ങൾ നടത്തിയതിന് 22,500 രൂപ അവരിൽ നിന്നും വകുപ്പ് പിഴയും ചുമത്തി. ഔറയ്യയിലെ ബാരാമുപൂരിലെ ഉപേന്ദ്ര സിംഗ് ചൗഹാൻ എന്നയാളുടെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് അധികൃതർ പറയുന്നു. ഇയാൾക്കെതിരെയും ആർടിഒ 5,000 രൂപ അധിക പിഴ ചുമത്തിയിട്ടുണ്ട്. കാറിന്റെ ബോണറ്റിൽ നൃത്തം ചെയ്യുന്നത് പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാണ് എന്ന് കാണിച്ചുകൊണ്ട് 5,000 രൂപ കൂടി പിഴ ചുമത്തിയിട്ടുണ്ട്.
रील का नशा महिलाओं के सिर चढ़कर बोल रहा है। अब इस मोहतरमा को ही देख लो कार के बोनट पर बैठ कर रील बना रही है। अब मैडम का 22500 का चालान काट दिया गया है। pic.twitter.com/nioeAsDSph — Manraj Meena (@ManrajM7) April 20, 2025
ഇതുപോലെയുള്ള അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രണ്ട് യുവതികൾ നടുറോഡിൽ നൃത്തം ചെയ്തുകൊണ്ട് വീഡിയോ ചിത്രീകരിക്കുന്ന ദൃശ്യങ്ങളും വൈറലായി മാറിയിരുന്നു. പഞ്ചാബിലെ ലുധിയാനയിൽ നിന്നാണ് ഈ വീഡിയോ ചിത്രീകരിച്ചിരുന്നത്. വീഡിയോയുടെ കാപ്ഷനിൽ പറയുന്നത് ജിടി റോഡിലാണ് ഈ സംഭവം എന്നാണ്. വീഡിയോയിൽ രണ്ട് യുവതികൾ തിരക്കേറിയ ഒരു റോഡിൽ ഡാൻസ് കളിച്ചുകൊണ്ട് വീഡിയോ എടുക്കുന്നതാണ് കാണുന്നത്. ഇതിനെതിരെയും സോഷ്യൽ മീഡിയയിൽ വൻവിമർശനം ഉയർന്നിരുന്നു.
