
തിരുവനന്തപുരം: അമ്പലമുക്ക് വിനീത കൊലക്കേസിലെ പ്രതി രാജേന്ദ്രന് വധശിക്ഷ വിധിച്ച് കോടതി. തൂക്കുകയറല്ലാതെ മറ്റൊരു ശിക്ഷയും വിധിക്കാനാവില്ല എന്നാണ് വിധിപ്രസ്താവനയ്ക്കിടെ ജഡ്ജി വ്യക്തമാക്കിയത്. തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹനാണ് ശിക്ഷ വിധിച്ചത്. പ്രതിയുടെ മാനസികനില ഉൾപ്പെടെ പരിശോധിച്ചതിന് ശേഷമാണ് ഇത്തരത്തിൽ ഒരു വിധി വന്നിരിക്കുന്നത്. പ്രതിക്ക് വധശിക്ഷ നൽകാനുള്ള എല്ലാ കാരണങ്ങളും ഉണ്ടെന്ന് പറഞ്ഞ കോടതി പ്രതി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് എന്നും ചൂണ്ടിക്കാട്ടി. പ്രതിയായ രാജേന്ദ്രൻ കൊടും കുറ്റവാളിയാണന്നും കവർച്ചക്കിടെ തമിഴ്നാട്ടിലും കേരളത്തിലും നടത്തിയ നാലു കൊലപാതകങ്ങളിൽ മൂന്നു പേരും സ്ത്രീകളെന്നുമായിരുന്നു എന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ കോടതിയിൽ വാദിച്ചിരുന്നു. പ്രതിയുടെ പ്രവൃത്തി അതിക്രൂരവും മനസ്സാക്ഷിയെ ഞെട്ടിക്കുന്നതുമാണ്. ജീവപര്യന്തം ശിക്ഷ നൽകിയൽ ശിക്ഷാ ഇളവ് നേടി പ്രതി സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്ന് ഉറപ്പ് പറയാനാകില്ല. അതിനാൽ വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണന്നുള്ള പ്രോസിക്യൂഷൻ വാദത്തെ തുടർന്ന് പ്രതിയുടെ മാനസിക നില പരിശോധന റിപ്പോർട്ട് അടക്കം 11 റിപ്പോർട്ടുകൾ കോടതി നിർദ്ദേശ പ്രകാരം ഹാജരാക്കിരുന്നു. ജില്ലാ കളക്ടർ, പോലീസ്, ജയിൽ അധികൃതർ അടക്കമുള്ളവരുടെ റിപ്പോർട്ടുകൾ പ്രതിയ്ക്ക് എതിരായിരുന്നു. കൊടും കുറ്റവാളിയായ രേജേന്ദ്രന് മാനസിക പരിവർത്തന സാധ്യത ഇല്ലെന്നായിരുന്നു പൊലീസ് അറിയിച്ചത്. Read More:പങ്കുണ്ടെങ്കിൽ തെളിവ് നൽകണം, ഇന്ത്യയുടെ കടുത്ത നടപടിക്ക് പിന്നാലെ ഭീഷണിസ്വരത്തിൽ പാക്കിസ്ഥാന്റെ മറുപടി ശിക്ഷ വിധിക്കും മുൻപ് എന്തെങ്കിലും പറയാനുണ്ടോ എന്ന് ആരാഞ്ഞ കോടതിയോട് തനിക്ക് 70 വയസുള്ള അമ്മയുണ്ടെന്നും അമ്മയുടെ സംരക്ഷണം തന്‍റെ ചുമതലയിലാണെന്നും പ്രതി അറിയിച്ചു. കുറ്റമൊന്നും ചെയ്യാത്തതിനാൽ തനിക്ക് പശ്ചാത്താപമില്ലെന്നും പ്രതി പറഞ്ഞിരുന്നു. 2022 ഫെബ്രുവരി ആറിനായിരുന്നു തിരുവനന്തപുരം നഗരത്തെ നടുക്കിയ കൊലപാതകം നടന്നത്. അലങ്കാര ചെടി വിൽപ്പന സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന വിനീതയുടെ കഴുത്തിൽ കിടന്ന സ്വർണമാല മോഷ്ടിക്കാനാണ് തമിഴ്നാട് തോവാള സ്വദേശി രാജേന്ദ്രൻ കൊലപാതകം നടത്തിയത്. പ്രതി കുറ്റക്കാരനാണെന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ കൊലപ്പെടുത്തിയ പ്രതിയാണ് സ്വർണം മോഷ്ടിക്കാനായി വിനിതയെയും കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
