
തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ പതിനാറുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ അടുത്ത ബന്ധു കൂടിയായ പ്രതി രാജീവിന് (41) കടുത്ത ശിക്ഷ വിധിച്ച് കോടതി. യാതൊരു ദയയും അർഹിക്കുന്നില്ല എന്ന് വിധി ന്യായത്തിൽ കുറിച്ചുകൊണ്ടാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതിക്ക് നാൽപ്പത്തിയേഴ് കൊല്ലം കഠിന തടവും 25000 രൂപ പിഴയുമാണ് തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആർ രേഖ ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 8 മാസം കൂടുതൽ തടവ് അനുഭവിക്കണം. വിശദ വിവരങ്ങൾ ഇങ്ങനെ 2020 സെപ്റ്റംബർ 25 രാവിലെ 11.45 ഓടെ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ഈ സമയം കുട്ടിയുടെ ചേച്ചിവീട്ടിൽ എത്തിയിരുന്നു. അനിയത്തിയെ പീഡിപ്പിക്കുന്ന കണ്ട് പ്രതിയെ അവിടെ കിടന്ന ഒരു വടി എടുത്തു അടിച്ച് ഓടിച്ചു. പീഡനത്തിൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഗുരുതരമായി പരുക്കേറ്റു. സംഭവത്തിൽ ഭയന്ന് എന്ത് ചെയ്യണമെന്നറിയാതെ ഇരു കുട്ടികളും നിലവിളിച്ചത് കേട്ട നാട്ടുകാർ ഓടി എത്തിയാണ് പൊലീസിൽ അറിയിച്ചത്. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ മുറിയിൽ നിന്ന സമയത്ത് പ്രതി കുട്ടിയെ വലിച്ച് അടുക്കള ഭാഗത്ത് കൊണ്ടുപോയി മർദ്ദിച്ചതിനു ശേഷം പീഡിപ്പിച്ചു എന്ന് വ്യക്തമായി. ഇതിന് മുൻപും രണ്ട് തവണ കുട്ടിയെ പീഡിപ്പിച്ചതായും വെളിപ്പെടുത്തി. പ്രതി ഭീക്ഷണിപ്പെടുത്തിയതിനാൽ പുറത്ത് പറയാത്തതാണെന്നും കുട്ടി വിവരിച്ചു. ഡൗൺസിൻഡ്രോം രോഗ ബാധിതയായ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ല എന്ന് കോടതി വിധി ന്യായത്തിൽ പറഞ്ഞു. പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ ഹാജരായി. പ്രോസിക്യൂഷൻ 31 സാക്ഷികളെ വിസ്തരിക്കുകയും 31 രേഖകളും മൂന്ന് തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. നെടുമങ്ങാട് പൊലീസ് ഉദ്യോഗസ്ഥരായ സുനിൽ ഗോപി, വി രാജേഷ് കുമാർ, പി എസ് വിനോദ് എന്നിവരാണ് കേസ് അന്വേഷിച്ചത്
