പഞ്ചാബിൽ 3 വർഷത്തിനിടെ 4ാമത്തെ മദ്യദുരന്തം; മരിച്ചവരുടെ എണ്ണം 16 ആയി, 3 പേർ ഗുരുതരാവസ്ഥയിൽ. 9 പേർ അറസ്റ്റിൽ

ചണ്ഡീഗഡ്: പഞ്ചാബിലെ അമൃത്സറിൽ വ്യാജ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. മൂന്ന് പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. അമൃത്സറിലെ മജീട്ടയിൽ ഇന്നലെ രാത്രിയാണ് സംഭവം. വ്യാജ മദ്യ വിതരണ ശൃംഖലയിലെ പ്രധാനി ഉൾപെടെ ഒൻപത് പേർ ഇതുവരെ അറസ്റ്റിലായി. ദുരന്തത്തിന് പിന്നാലെ നാല് എക്സൈസ്, പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. മൂന്നുവർഷത്തിനിടെ പഞ്ചാബിലെ നാലാമത്തെ മദ്യ ദുരന്തമാണിത്. തിങ്കളാഴ്ചയാണ് അമൃത്സറിലെ മജീട്ട മണ്ഡലത്തിൻ്റെ ഭാഗമായ അഞ്ച് ഗ്രാമങ്ങളിലുള്ളവർ വിഷമദ്യം കഴിച്ചത്. രാത്രിയോടെ പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പലരും ആശുപത്രിയിൽ എത്തും മുമ്പ് തന്നെ മരിച്ചു. മുഖ്യമന്ത്രി ഭഗവന്ത് മാൻ പ്രദേശം സന്ദർശിച്ച് ശക്തമായ നടപടിയുണ്ടാകുമെന്ന് മരിച്ചവരുടെ ബന്ധുക്കൾക്ക് ഉറപ്പ് നൽകി. ചികിത്സയിലുള്ളവർ ഗുരുതരാവസ്ഥയിൽ ആയതിനാൽ മരണസംഖ്യ ഉയരുമെന്ന് ആശങ്കയുണ്ട്. ദില്ലിയിൽനിന്ന് ഓൺലൈനിലൂടെ വാങ്ങിയ എഥനോൾ ഉപയോഗിച്ച് വ്യാജ മദ്യം നിർമ്മിച്ചു എന്നാണ് പോലീസ് കണ്ടെത്തൽ. എഥനോൾ വിതരണം ചെയ്തയാൾ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.. കൂടുതൽ അളവിൽ മദ്യം നിർമ്മിച്ചതിനാൽ സമീപ ഗ്രാമങ്ങളിലുള്ളവർക്കും മദ്യം ലഭിക്കാൻ സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ട് ആരോഗ്യവകുപ്പും പോലീസും പരിശോധന ശക്തമാക്കി.
