കണ്ണ് മൂടിക്കെട്ടി, രാപ്പകൽ വ്യത്യാസമില്ലാതെ ചോദ്യം ചെയ്തു; പാക് കസ്റ്റഡിയിലായ ബിഎസ്എഫ് ജവാൻ നേരിട്ടത് കടുത്ത മാനസിക പീഡനം

ന്യൂഡൽഹി: അബദ്ധത്തിൽ അതിർത്തി കടന്നതിന് പാകിസ്താൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാൻ പൂർണ്ണം കുമാർ ഷാ കടുത്ത മാനസീക പീഡനം അനുഭവിക്കേണ്ടി വന്നതായി റിപ്പോർട്ട്. പാക് കസ്റ്റഡിയിൽ നിന്ന് മോചിതനായ ശേഷം നടത്തിയ കൗൺസിലിങ്ങിലാണ് ഇക്കാര്യം വ്യക്തമായത്.
പാക് സൈനിക ഉദ്യോഗസ്ഥർ ഉറങ്ങാൻ പോലും സമ്മതിച്ചില്ല. ഭൂരിഭാഗം സമയവും കണ്ണ് മൂടിക്കെട്ടി. രാപ്പകൽ വ്യത്യാസമില്ലാതെ മൂന്ന് കേന്ദ്രങ്ങളിൽ വച്ച്സിവിൽ വേഷത്തിൽ എത്തിയ സൈനികർ ചോദ്യം ചെയ്തു. അതിർത്തിയിലെ സേനാ വിന്യാസങ്ങളെ കുറിച്ചായിരുന്നു ചോദ്യങ്ങളെന്നും പൂർണ്ണം കുമാർ ഷാ വെളിപ്പെടുത്തി. അതിർത്തിയിലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ വിശദാംശങ്ങും ഫോൺ നമ്പറുകളും ആവശ്യപ്പെട്ടു. പാക് പിടിലാകുമ്പോൾ ജവാന്റെ കയ്യിൽ മൊബൈൽ ഉണ്ടായിരുന്നില്ല. ശാരീരകമായി ഉപദ്രവിച്ചില്ലെങ്കിലും പ്രാഥമിക കൃത്യം നിർവഹിക്കാൻ പോലും അനുവദിച്ചില്ലെന്നും ഷാ പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഏപ്രിൽ 23നാണ് പഞ്ചാബിലെ ഫിറോസ്പൂരിൽ വച്ച് പൂർണ്ണം കുമാർ ഷാ പാകിസ്താന്റെ കസ്റ്റഡിയിൽ അകപ്പെട്ടത്. ഓപ്പറേഷൻ സിന്ദൂറിനും വെടിനിർത്തലനും ശേഷം നടന്ന ഡജിഎംഒ തല ചർച്ചയിലെ ധാരണ അനുസരിച്ച് 22 ദിവസങ്ങൾക്ക് ശേഷം ഷായെ മോചിപ്പിച്ചു. അട്ടാരി അതിർത്തി വഴി ഇന്ത്യയിൽ എത്തിയ ജവാന്റെ ശാരീരിക- മാനസിക പരിശോധന പുരോഗമിക്കുകയാണ്. പഞ്ചാബിലെ ബിഎസ്എഫ് കേന്ദ്രത്തിലാണ് ജവാനുള്ളത്. പശ്ചിമ ബംഗാളിലെ ഹുബ്ലി സ്വദേശിയാണ് ഇദ്ദേഹം.
