Spot lightWorld

പൈലറ്റ് വിശ്രമമുറിയിൽ, കോപൈലറ്റ് കോക്പിറ്റിൽ ബോധംകെട്ടു, 205 പേരുമായി പൈലറ്റില്ലാതെ വിമാനം പറന്നത് 10 മിനിറ്റ്

ബെർലിൻ: ജർമനിയിൽ നിന്ന് സ്പെയിനിലേക്കുള്ള ലുഫ്താൻസ വിമാനം 10 മിനിറ്റോളം പൈലറ്റില്ലാതെ പറന്നെന്ന് റിപ്പോർട്ട്. 2024ലാണ് സംഭവം. പ്രധാന പൈലറ്റ് വിശ്രമിക്കാനായി പോകവെ, സഹപൈലറ്റിനെ ചുമതലയേൽപ്പിച്ചു. എന്നാൽ, കോ പൈലറ്റ് കോക്പിറ്റിൽ കുഴഞ്ഞുവീണതിനെ തുടർന്ന്  10 മിനിറ്റ് നേരത്തേക്ക് വിമാനം പൈലറ്റില്ലാതെ പറന്നുവെന്ന് ജർമ്മൻ വാർത്താ ഏജൻസിയായ ഡിപിഎ ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. 2024 ഫെബ്രുവരി 17-ന് ഫ്രാങ്ക്ഫർട്ടിൽ നിന്ന് സ്പെയിനിലെ സെവിയ്യയിലേക്കുള്ള പറക്കലിനിടെ, എയർബസ് എ321 വിമാനത്തിന്റെ  ക്യാപ്റ്റൻ വിശ്രമമുറിയിലായിരിക്കുമ്പോൾ ചുമതലയുണ്ടായിരുന്ന സഹ-പൈലറ്റ് ബോധരഹിതനായിയെന്ന് സ്പാനിഷ് അപകട അന്വേഷണ അതോറിറ്റി സിഐഎഐഎസിയുടെ റിപ്പോർട്ട് ഉദ്ധരിച്ച് ഡിപിഎ റിപ്പോർട്ട് ചെയ്തു. 199 യാത്രക്കാരും ആറ് ജീവനക്കാരും സഞ്ചരിച്ച വിമാനം പൈലറ്റിന്റെ നിയന്ത്രണത്തിലില്ലാതെ ഏകദേശം 10 മിനിറ്റ് പറന്നതായി റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ റിപ്പോർട്ടിനെക്കുറിച്ച് അറിയാമെന്നും സ്വന്തം ഫ്ലൈറ്റ് സുരക്ഷാ വകുപ്പും അന്വേഷണം നടത്തിയിട്ടുണ്ടെന്നും ലുഫ്താൻസ ഡിപിഎയോട് പറഞ്ഞു. ഓട്ടോപൈലറ്റ് കൃത്യമായി പ്രവർത്തിച്ചതിനാലാണ് വലിയ അപകടം ഒഴിവായത്. സഹപൈലറ്റ് ബോധരഹിതനായപ്പോൾ , വോയ്‌സ് റെക്കോർഡർ കോക്ക്പിറ്റിലെ ശബ്ദങ്ങൾ റെക്കോർഡുചെയ്‌തുവെന്നും ഡിപിഎ റിപ്പോർട്ട് ചെയ്തു. അപകടം മനസ്സിലാക്കിയ പൈലറ്റ് കോക്പിറ്റിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചു. കോഡ് നൽകാൻ ക്യാപ്റ്റൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അഞ്ച് തവണ അദ്ദേഹം അങ്ങനെ ചെയ്തിട്ടും കോക്പിറ്റിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. സ്റ്റുവാർഡസ് ഓൺബോർഡ് ടെലിഫോൺ ഉപയോഗിച്ച് സഹപൈലറ്റിനെ ബന്ധപ്പെടാൻ ശ്രമിച്ചു. ഒടുവിൽ, ക്യാപ്റ്റൻ സ്വയം വാതിൽ തുറക്കാൻ അനുവദിക്കുന്ന എമർജൻസി കോഡ് ടൈപ്പ് ചെയ്തു. എന്നാൽ, വാതിൽ യാന്ത്രികമായി തുറക്കുന്നതിന് തൊട്ടുമുമ്പ്, അസുഖബാധിതനായിരുന്നിട്ടും സഹപൈലറ്റ് അകത്തു നിന്ന് വാതിൽ തുറന്നുവെന്ന് ഡിപിഎ റിപ്പോർട്ട് ചെയ്തു. തുടർന്ന് വിമാനം മാഡ്രിഡിൽ എമർജൻസി ലാൻഡിംഗ് നടത്തി സഹപൈലറ്റിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Related Articles

One Comment

Leave a Reply

Your email address will not be published. Required fields are marked *

Back to top button