ഇത് ഹൈടെക് കോപ്പിയടിയുടെ കാലം! മത്സര പരീക്ഷയ്ക്കിടെ പിടിച്ചത് 17 ബ്ലൂടൂത്ത് ഡിവൈസുകൾ, നീക്കം പൊളിച്ച് പോലീസ്

ഡെറാഡൂൺ: നവോദയ വിദ്യാലയ സമിതി/ലാബ് അറ്റൻഡന്റ് മത്സര പരീക്ഷയ്ക്കിടെ ഇലക്ട്രോണിക് ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ച് കോപ്പിയടിച്ചതിന് 17 ഉദ്യോഗാർത്ഥികൾ അറസ്റ്റിൽ. ഡെഹ്റാഡൂൺ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോപ്പിയടിക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടന്ന് രണ്ട് പരീക്ഷാ കേന്ദ്രങ്ങളിൽ വെച്ച് നടത്തിയ പരിശോധനയിലാണ് ഉദ്യോഗാർത്ഥികൾ അറസ്റ്റിലായത്. ഷൂസിലും ബാഗിലുമൊക്കെയായി ബ്ലൂടൂത്ത് ഉപകരണങ്ങൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയതായി ഡെറാഡൂൺ സീനിയർ പൊലീസ് സൂപ്രണ്ട് അജയ് സിംഗ് പറഞ്ഞു. ഇത്തരത്തിലുള്ള 17 ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകളാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കോട്‌വാലി പട്ടേൽ നഗർ, ദലൻവാല പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ മൂന്ന് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേ സമയം ഉദ്യോഗാർത്ഥികൾക്ക് ഈ ബ്ലൂടുത്ത് ഡിവൈസുകൾ എങ്ങനെ ലഭിച്ചുവെന്നത് സംബന്ധിച്ചും, ഇതിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചും അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായ ഉദ്യോഗാർത്ഥികളെ ലോക്കൽ പോലീസും സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും (എസ്ഒജി) ചേർന്ന് ചോദ്യം ചെയ്തുവരികയാണ്. 2024 ലെ പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്ടിലെ സെക്ഷൻ 3, 4, 10, 11, ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യുടെ സെക്ഷൻ 318(4), 61(2) എന്നിവയും ചേർത്താണ് ഉദ്യോഗാർത്ഥികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
