CrimeKerala

ഒരുപവൻ ‘സ്വർണാഭരണ’മുണ്ടാക്കാൻ 12000 രൂപ! പണയം വെച്ച് തട്ടിച്ചത് ലക്ഷങ്ങൾ, ചെമ്പിൽ സ്വർണം പൊതിഞ്ഞ് വൻ തട്ടിപ്പ്

ഹരിപ്പാട്: ചെമ്പില്‍ സ്വര്‍ണം പൊതിഞ്ഞ് സ്വര്‍ണാഭരണങ്ങളാക്കി ഫിനാന്‍സ് സ്ഥാപനങ്ങളില്‍ പണയംവച്ച് പണം തട്ടുന്ന പ്രതികളില്‍ മുഖ്യ കണ്ണികളെ വീയപുരം പൊലീസ് അറസ്റ്റ് ചെയ്തു. ആയാപറമ്പ് കുറ്റിമുക്കിലുള്ള ഫിനാന്‍സ് സ്ഥാപനത്തില്‍ സ്വര്‍ണാഭരണം പണയംവച്ച് പണം തട്ടിയ കേസില്‍ രണ്ടുമാസം മുന്‍പ് കൊച്ചുമോന്‍ എന്ന് വിളിക്കുന്ന ദിലീഷിനെയും അര്‍പ്പണ്‍ എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ സ്വര്‍ണാഭരണം ഉണ്ടാക്കി പണയം വയ്ക്കാന്‍ നല്‍കുന്ന മുഖ്യ സൂത്രധാരായ കണ്ണൂര്‍ സ്വദേശിയായ സിദ്ദിഖിനെയും സ്വര്‍ണാഭരണമായി ഉണ്ടാക്കി നല്‍കുന്ന ബിജുവിനെയും പെരുമ്പാവൂരില്‍നിന്നു കഴിഞ്ഞ ദിവസം വീയപുരം പൊലീസ് അറസ്റ്റ് ചെയ്തു.  ഒരു പവന്‍ സ്വര്‍ണാഭരണം ഉണ്ടാക്കാന്‍ 12,000 രൂപ ചെലവ് വരും. ഇത്തരത്തില്‍ ഉണ്ടാക്കുന്ന ആഭരണം 15,000 മുതല്‍ 25,000 രൂപവരെ വിലയ്ക്ക് ആളുകള്‍ക്ക് നല്‍കി അവരെക്കൊണ്ട് ഫിനാന്‍സ് സ്ഥാപനങ്ങളില്‍ പണയംവച്ച് 40,000 രൂപ മുതല്‍ 55,000 രൂപവരെ വാങ്ങി കബളിപ്പിക്കുകയാണ് പ്രതികള്‍ ചെയ്തുകൊണ്ടിരുന്നത്. വീയപുരം പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുറ്റിമുക്കിലുള്ള ഫിനാന്‍സ് സ്ഥാപനത്തില്‍ പണയം വയ്ക്കാനുള്ള സ്വര്‍ണാഭരണം നല്‍കിയത് കണ്ണൂര്‍ സിദ്ദിഖ് എന്നറിയപ്പെടുന്ന സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും സമാന കേസില്‍ പ്രതിയായ സിദ്ധിക്കാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തില്‍ സ്വര്‍ണാഭരണം ഉണ്ടാക്കി നല്‍കുന്ന ബിജുവിനെയും തിരിച്ചറിഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button