ഇന്ത്യ ധർമ്മശാലയല്ല, 140 കോടി ജനതയെക്കൊണ്ട് ബുദ്ധിമുട്ടുകയാണ്’; ശ്രീലങ്കൻ പൗരനോട് സുപ്രീം കോടതി

‘
ദില്ലി: ലോകമെമ്പാടുമുള്ള അഭയാർത്ഥികൾക്ക് അഭയം നൽകാൻ കഴിയുന്ന ഒരു ധർമ്മശാലയല്ല ഇന്ത്യയെന്ന് സുപ്രീം കോടതി. ശ്രീലങ്കൻ പൗരന്റെ അഭയാർത്ഥി അപേക്ഷ നിരസിച്ചാണ് സുപ്രീം കോടതിയുടെ പരാമർശം. ‘ലോകമെമ്പാടുമുള്ള അഭയാർത്ഥികളെ ഇന്ത്യക്ക് സ്വീകരിക്കാനാകുമോ ? 140 കോടി ജനതയുമായി നമ്മൾ ബുദ്ധിമുട്ടുകയാണ്. എല്ലായിടത്തുനിന്നുമുള്ള വിദേശ പൗരന്മാരെ സ്വീകരിക്കാൻ കഴിയുന്ന ഒരു ധർമ്മശാലയല്ല ഇത്’- സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കി. എൽടിടിഇ ബന്ധം ആരോപിച്ച് 2015ൽ അറസ്റ്റിലായ ശ്രീലങ്കൻ പൗരന്റെ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം, ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 2018 ൽ ശ്രീലങ്കൻ പൌരനെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തി വിചാരണ കോടതി 10 വർഷം തടവിന് ശിക്ഷിച്ചിരുന്നു. 2022 ൽ, മദ്രാസ് ഹൈക്കോടതി ശിക്ഷ ഏഴ് വർഷമായി കുറച്ചു. ശിക്ഷ അവസാനിച്ചാൽ ഇയാളെ തിരികെ ശ്രീലങ്കയിലേക്ക് നാടുകടത്തും. എന്നാൽ തന്നെ അഭയാർത്ഥിയായി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശ്രീലങ്കൻ പൌരൻ സുപ്രീം കോടതിയിൽ ഹർജി നൽകുകയായിരുന്നു. വിസയിലാണ് ഇന്ത്യയിലെത്തിയത്. ശ്രീലങ്കയിൽ തന്‍റെ ജീവൻ അപകടത്തിലാണ്. ഭാര്യയും കുട്ടികളും ഇന്ത്യയിൽ സ്ഥിരതാമസമാക്കിയിട്ടുണ്ട്. മൂന്ന് വർഷത്തോളമായി താൻ തടങ്കലിൽ കഴിയുകയാണെന്നും നാടുകടത്തൽ പ്രക്രിയ ആരംഭിച്ചിട്ടില്ലെന്നും അതിനാൽ അഭയാർത്ഥിയായി സ്വീകരിക്കണമെന്നുമായിരുന്നു ശ്രീലങ്കൻ പൌരന്‍റെ ഹർജിയിലെ ആവശ്യം. ഭരണഘടനയുടെ ആർട്ടിക്കിൾ 21 (ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കൽ), സംസാര സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും ഉൾപ്പെടെയുള്ള മൗലികാവകാശങ്ങൾ നൽകുന്ന ആർട്ടിക്കിൾ 19 എന്നിവ പ്രകാരമാണ് ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചത്. നിയമപ്രകാരം കസ്റ്റഡിയിലെടുത്തതിനാൽ ഹർജിക്കാരന്‍റെ തടങ്കൽ ആർട്ടിക്കിൾ 21 ന്റെ ലംഘനമല്ലെന്ന് ജസ്റ്റിസ് ദീപങ്കർ ദത്ത പറഞ്ഞു. ആർട്ടിക്കിൾ 19 ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ ലഭ്യമാകൂ എന്നും കോടതി ചൂണ്ടിക്കാട്ടി.
