Sports

ഐപിഎല്‍ പ്ലേ ഓഫ് കാണാതെ ലക്‌നൗ പുറത്ത്; ഹൈദരാബാദിനോട് തോറ്റത് ആറ് വിക്കറ്റിന്

ലക്‌നൗ: ഐപിഎല്ലില്‍ നിന്ന് പുറത്തായി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ജീവന്മരണ പോരില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് ആറ് വിക്കറ്റിന് തോറ്റതോടെയാണ് ലക്‌നൗ പ്ലേ ഓഫ് കാണാതെ മടങ്ങുന്നത്. 206 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 18.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അഭിഷേക് ശര്‍മ (20 പന്തില്‍ 59), ഹെന്റിച്ച് ക്ലാസന്‍ (28 പന്തില്‍ 47), കാമിന്ദു മെന്‍ഡിസ് (21 പന്തില്‍ 32), ഇഷാന്‍ കിഷന്‍ (28 പന്തില്‍ 35) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഹൈദരാബാദിനെ വിജയത്തിലേക്ക് നയിച്ചത്. ലക്‌നൗവിന് വേണ്ടി ദിഗ്‌വേഷ് രത്തി രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലക്‌നൗവിനെ മിച്ചല്‍ മാര്‍ഷ് (39 പന്തില്‍ 65), എയ്ഡന്‍ മാര്‍ക്രം (38 പന്തില്‍ 61) എന്നിവരുടെ ഇന്നിംഗ്സുകളാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. നിക്കോളാസ് പുരാന്‍ (26 പന്തില്‍ 45) മികച്ച പ്രകടനം പുറത്തെടുത്തു. റിഷഭ് പന്ത് (7) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ഹൈദരാബാദിന് വേണ്ടി ഇഷാന്‍ മലിംഗ രണ്ട് വിക്കറ്റ് വീഴ്ത്തി. പിന്നാലെ ബാറ്റിംഗിനെത്തിയ ഹൈദരാബാദിന് തുടക്കത്തില്‍ തന്നെ അഥര്‍വ തൈഡേയുടെ (13) വിക്കറ്റ് നഷ്ടമായി. പിന്നീട് അഭിഷേക് – ഇഷാന്‍ കിഷന്‍ സഖ്യം 82 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും ശക്തമായി മുന്നോട്ട് പോകുന്നതിനിടെയാണ് അഭിഷേക് പുറത്താവുന്നത്. എങ്കിലും മധ്യനിര ഉത്തരവാദിത്തം ഏറ്റെടുത്തതോടെ ജയം ഹൈദരാബാദിന്റെ കയ്യിലായി. അനികേത് വര്‍മ (5), നിതീഷ് കുമാര്‍ റെഡ്ഡില (5) പുറത്താവാതെ നിന്നു.  നേരത്തെ, മികച്ച തുടക്കമാണ് ലക്ൗവിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ മാര്‍ക്രം – മാര്‍ഷ് സഖ്യം 115 റണ്‍സാണ് ചേര്‍ത്തത്. ഇരുവരും ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍ 11-ാം ഓവറില്‍ മാര്‍ഷ് മടങ്ങി. ഹര്‍ഷ് ദുബെയാണ് ഹൈദരാബാദിന് ബ്രേക്ക് ത്രൂ നല്‍കിയത്. നാല് സിക്സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മാര്‍ഷിന്റെ ഇന്നിംഗ്സ്. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ പന്ത് ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ഏഴ് റണ്‍സെടുത്ത താരത്തെ മലിംഗ സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കി.  പിന്നാലെ മാര്‍ക്രവും മടങ്ങി. നാല് വീതം സിക്സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു മാര്‍ക്രമിന്റെ ഇന്നിംഗ്സ്. ഇതിനിടെ ആയുഷ് ബദോനിയും (3) മടങ്ങി. പിന്നീട് പുരാന്റെ ഇന്നിംഗ്സാണ് ലക്നൗവിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. അവസാന ഓവറില്‍ പുരാനും ഷാര്‍ദുല്‍ താക്കൂറും (4) റണ്ണൗട്ടായി. അബ്ദുള്‍ സമദ് (3) ബൗള്‍ഡുമായി. ആകാശ് ദീപ് (6), രവി ബിഷ്ണോയ് (0) പുറത്താവാതെ നിന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button