
കൊച്ചി: കൊല്ലം ചിതറയിലെ യുവാവിൻ്റെ കൊലപാതകത്തിന് കാരണം മുൻവൈരാഗ്യമെന്ന് എഫ്ഐആർ. പ്രതികളുടെ പരസ്യ മദ്യപാനം സുജിൻ ചോദ്യം ചെയ്തത് വൈരാഗ്യത്തിന് കാരണമായി. ക്ഷേത്രോത്സവത്തിൽ പ്രതികൾ പ്രശ്നമുണ്ടാക്കിയത് സുജിനും സുഹൃത്തായ അനന്തുവും ചോദ്യം ചെയ്തിരുന്നു. സുജിനെ കുത്തിയത് ഒന്നാം പ്രതി സൂര്യജിത്താണ് എന്നാണ് എഫ്ഐആറിൽ പറയുന്നത്. കുത്താനായി മറ്റ് പ്രതികൾ ചേർന്ന് സുജിനെ ബലമായി പിടിച്ചുവെച്ചു കൊടുത്തു. സുജിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അനന്തുവിനെ കുത്തിയത് രണ്ടാം പ്രതി ലാലുവാണ്. പരിക്കേറ്റ അനന്തു ചികിത്സയിൽ തുടരുകയാണ്. ഇരുവരെയും കൊലപ്പെടുത്താനായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും എഫ്ഐആറിൽ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ തുമ്പമൺതൊടി കാരറക്കുന്നിന് സമീപത്താണ് കൊല നടന്നത്. 29 കാരനായ സുജിനെ തുമ്പമൺതൊടി സ്വദേശികളായ വിവേക്, സൂര്യജിത്ത്, ലാലു എന്നിവർ ചേർന്നാണ് സുജിനെ കൊലപ്പെടുത്തിയത്. സുജിനൊപ്പം ഉണ്ടായിരുന്ന അനന്ദുവിനും കുത്തേറ്റു. രണ്ട് പേരെയും ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. വയറിന് ഗുരുതരമായ കുത്തേറ്റ സുജിത് ഇന്ന് രാവിലെയാണ് മരിച്ചത്.
