ബിഷപ്പ് ചമഞ്ഞ് മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്യും, പിന്നാലെ തട്ടിപ്പ്; ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ

തിരുവനന്തപുരം: മെഡിക്കൽ കോഴ്‌സുകളിലേക്ക് പ്രവേശനം വാഗ്ദനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കോട്ടയം സ്വദേശി ഡേവിഡിനെ (57) വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽ എംഡി പ്രവേശനം വാങ്ങിനൽകാമെന്നു പറഞ്ഞ് വഞ്ചിയൂർ സ്വദേശിയിൽ നിന്ന് 30 ലക്ഷം തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്. പൊലീസ് സംഘം കോട്ടയത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. സിഎംഎസ് സഭയുടെ നെടുങ്കുന്നം ബിഷപ്പെന്ന പേരിലാണ് പ്രതി വിദ്യാർഥികളേയും രക്ഷിതാക്കളേയും പരിചയപ്പെട്ടത്. ബിഷപ്പിന്റെ വേഷത്തിലുള്ള ചിത്രങ്ങളും മറ്റ് രേഖകളും ഇവരെ കാണിക്കുകയും ചെയ്യും. ബെംഗളൂരുവിൽ ബിഷപ്പ് ഹൗസ് ഫൗണ്ടേഷൻ എന്ന പേരിൽ ഒരു സ്ഥാപനവും തുടങ്ങിയിട്ടുണ്ട്. കൂട്ടുപ്രതികളെയും പൊലീസ് അന്വേഷിക്കുന്നുണ്ട്. എട്ട് വർഷമായി ഇവർ സമാന തട്ടിപ്പുകൾ നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. കേരളത്തിന് പുറമേ തമിഴ്‌നാട്ടിലും കർണാടകയിലും ഇവർക്കെതിരെ കേസുണ്ട്. നേരത്തെ നിരവധി വിദ്യാർഥികൾ പരാതിയുമായി രംഗത്തെത്തിയിരുന്നു.
