ഇന്ത്യയിലെ നിലവിലെ കൊവിഡ് കേസുകൾ ; ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദഗ്ധർ

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇന്ത്യയിലെ ഒമ്പത് സംസ്ഥാനങ്ങളിലായി കൊവിഡ് -19 കേസുകളിൽ നേരിയ വർധനവ് ഉണ്ടായിട്ടുള്ളതായി റിപ്പോർട്ടുകൾ. തെക്കുകിഴക്കൻ ഏഷ്യയിലും സമാനമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഇന്ത്യയിൽ കേസുകളുടെ എണ്ണം കുറവാണെന്നും ഇതുവരെ ആശങ്കാജനകമായ പ്രവണതകളോ പുതിയ ആശങ്ക വകഭേദങ്ങളോ കണ്ടെത്തിയിട്ടില്ലെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. സിംഗപ്പൂരിലും ഹോങ്കോങ്ങിലും കൊവിഡ് -19 കേസുകളുടെ വർദ്ധനവിനെത്തുടർന്ന് ഇന്ത്യയിലും, പ്രത്യേകിച്ച് കേരളം, തമിഴ്‌നാട്, മുംബൈ, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ അണുബാധകളുടെ വർദ്ധനവ് കാണാൻ തുടങ്ങിയിട്ടുണ്ട്. മുൻ തരംഗങ്ങളെ അപേക്ഷിച്ച് മൊത്തത്തിലുള്ള കേസുകളുടെ എണ്ണം താരതമ്യേന കുറവാണ്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു. ഇന്ത്യയിലെ നേരിയ വർധനവ് കൊവിഡ്-19 അണുബാധകളുടെ യഥാർത്ഥ എണ്ണത്തെ കൃത്യമായി പ്രതിനിധീകരിക്കുന്നില്ലെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. കാരണം ശ്വസന ലക്ഷണങ്ങളുള്ള പലരും കൊവിഡ്-19 പരിശോധനയ്ക്ക് വിധേയരാകുന്നില്ല. 2021-2022 ൽ ലോകത്തെ മുഴുവൻ ബാധിച്ച ഒമിക്രോൺ വകഭേദത്തിന്റെ വിവിധ പിൻഗാമികളാണ് ഹോങ്കോങ്ങ്, സിംഗപ്പൂർ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ അടുത്തിടെയുണ്ടായ കേസുകളുടെ വർദ്ധനവിന് കാരണമായിരിക്കുന്നത്. ഹോങ്കോങ്ങിലെ വകഭേദം NB.1.8.1 ആണ്. ഇത് XDV, JN.1 എന്നിവയുടെ സംയോജനമാണ്…- പൂനെയിലെ ബിജെ മെഡിക്കൽ കോളേജിലെ പ്രൊഫസറും മൈക്രോബയോളജി മേധാവിയുമായ രാജേഷ് കാര്യകാർട്ടെ പറഞ്ഞു. അണുബാധകളുടെ തീവ്രത കുറയുകയും കൊവിഡ്-19 പരിശോധനയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം കുറയുകയും ചെയ്തതോടെ ജീനോമിക് നിരീക്ഷണം കുറഞ്ഞുവെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ശ്വാസകോശരോഗ നിരീക്ഷണത്തിനായി സമഗ്ര നിരീക്ഷസംവിധാനം രാജ്യത്ത് നിലവിലുണ്ട്. നേരത്തേ വാക്സിൻ സ്വീകരിച്ചവരിൽ ആന്റിബോഡി അളവ് ഇപ്പോൾ കുറഞ്ഞുകാണുമെന്നതിനാൽ പ്രതിരോധശേഷി പഴയതുപോലെ ഉണ്ടാവില്ല. അതിനാലാണ് കൂടുതൽ ജാഗ്രത പുലർത്തുന്നത്.
