പോയിന്റ് പട്ടികയിൽ ഒന്നാമതെത്താന്‍ പഞ്ചാബ് ഇനിയും കാത്തിരിക്കണം; റിസ്വിക്ക് മുന്നില്‍ തോറ്റു, ഡൽഹിയുടെ ജയം ആറ് വിക്കറ്റിന്

ജയ്പൂര്‍: ഐപിഎല്ലില്‍ ഒന്നാം സ്ഥാനത്തിനായി പഞ്ചാബ് കിംഗ്‌സ് ഇനിയും കാത്തിരിക്കണം. ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റതോടെയാണ് പഞ്ചാബിന് രണ്ടാം സ്ഥാനത്ത് തുടരേണ്ടി വന്നത്. പഞ്ചാബ് ഉയര്‍ത്തിയ 207 റണ്‍സ് വിജയക്ഷ്യം 19.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി മറികടക്കുകയായിരുന്നു. 25 പന്തില്‍ 58 റണ്‍സുമായി പുറത്താവാതെ നിന്ന് സമീര്‍ റിസ്വിയാണ് ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ചത്. കരുണ്‍ നായര്‍ (27 പന്തില്‍ 44) മികച്ച പ്രകടനം പുറത്തെടുത്തു. കെ എല്‍ രാഹുല്‍ (21 പന്തില്‍ 35) മികച്ച തുടക്കം നല്‍കാന്‍ സഹായിച്ചു. ഫാപ് ഡു പ്ലെസിസ് (23), സിദ്ദിഖുള്ള അടല്‍ (22) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. റിസ്വിക്കൊപ്പം ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (18) പുറത്താവാതെ നിന്നു. ജയ്പൂര്‍, സവായ് മന്‍സിംഗ് സ്റ്റേഡിയത്തില്‍ നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബിന് വേണ്ടി ശ്രേയസ് അയ്യര്‍ (34 പന്തില്‍ 53), മാര്‍കസ് സ്റ്റോയിനിസ് (16 പന്തില്‍ 44) എന്നിവരുടെ ഇന്നിംഗ്സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ജോഷ് ഇന്‍ഗ്ലിസ് (12 പന്തില്‍ 32), പ്രഭ്സിമ്രാന്‍ സിംഗ് (18 പന്തില്‍ 28) എന്നിവരുടെ ഇന്നിംഗ്സുകളും നിര്‍ണായകമായി. എട്ട് വിക്കറ്റുകള്‍ പഞ്ചാബിന് നഷ്ടമായി. മുസ്തഫിസുര്‍ റഹ്‌മാന്‍ മൂന്നും വിപ്രജ് നിഗം, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. മോശം തുടക്കമായിരുന്നു പഞ്ചാബിന്. രണ്ടാം ഓവറില്‍ പ്രിയാന്‍ഷ് ആര്യയുടെ (6) വിക്കറ്റ് നഷ്ടമായി. മുസ്തഫിസുറാണ് ആദ്യ പ്രഹരമേല്‍പ്പിച്ചത്. പിന്നാലെ പ്രഭ്സിമ്രാന്‍ – ഇന്‍ഗ്ലിസ് സഖ്യം 47 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഇരുവരും മടങ്ങിയത് പഞ്ചാബിന് തിരിച്ചടിയായി. പിന്നാലെ എത്തിയ നെഹല്‍ വധേരയ്ക്കും (16) തിളങ്ങാനായില്ല. ശശാങ്ക് സിംഗും (11) നിരാശപ്പെടുത്തിയതോടെ അഞ്ചിന് 144 എന്ന നിലയിലായി പഞ്ചാബ്. എന്നാല്‍ ശ്രേയസ് – സ്റ്റോയിനിസ് കൂട്ടുകെട്ട് പഞ്ചാബിന് കരുത്തായി. ശ്രേയസ് മടങ്ങിയെങ്കിലും സ്റ്റോയിനിസ് സ്‌കോര്‍ 200 കടത്താന്‍ സഹായിച്ചു. അസ്മതുള്ള ഒമര്‍സായ് (1), മാര്‍കോ ജാന്‍സന്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഹര്‍പ്രീത് ബ്രാര്‍ (7) സ്റ്റോയിനിസിനൊപ്പം പുറത്താവാതെ നിന്നു. ഡല്‍ഹി ക്യാപിറ്റല്‍സ്: ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), സെദിഖുള്ള അടല്‍, കരുണ് നായര്‍, സമീര്‍ റിസ്വി, ട്രിസ്റ്റന്‍ സ്റ്റബ്‌സ് (വിക്കറ്റ് കീപ്പര്‍), അശുതോഷ് ശര്‍മ, വിപ്രജ് നിഗം, കുല്‍ദീപ് യാദവ്, മോഹിത് ശര്‍മ, മുസ്താഫിസുര്‍ റഹ്‌മാന്‍, മുകേഷ് കുമാര്‍. പഞ്ചാബ് കിംഗ്‌സ്: പ്രഭ്‌സിമ്രാന്‍ സിംഗ്, പ്രിയാന്‍ഷ് ആര്യ, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നെഹാല്‍ വധേര, ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, മാര്‍ക്കോ ജാന്‍സെന്‍, അസ്മത്തുള്ള ഒമര്‍സായി, ഹര്‍പ്രീത് ബ്രാര്‍, അര്‍ഷ്ദീപ് സിംഗ്.
