
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് സർവീസ് പോയ കെ എസ് ആർ ടി സി സിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസിലെ ഡ്രൈവറെ ഫോണിൽ സംസാരിച്ചതിന് സസ്പെൻഡ് ചെയ്തു. താമരശ്ശേരി ചുരം കയറുമ്പോളായിരുന്നു കെ എസ് ആർ ടി സി ഡ്രൈവർ ഫോണിൽ സംസാരിച്ച് അപകടകരമായ രീതിയിൽ ബസ് ഓടിച്ചത്. ബസിലെ ഒരു യാത്രക്കാരനാണ് മൊബൈൽ ഫോണിൽ വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഇത് വൈറലായതോടെയാണ് കെ എസ് ആർ ടി സി അധികൃതർ ഡ്രൈവർക്കെതിരെ നടപടിയെടുത്തത്. തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ സ്വിഫ്റ്റ് ഡ്രൈവറായ ജെ ജയേഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതെന്ന് കെ എസ് ആർ ടി സി ചെയർമാൻ & മാനേജിംഗ് ഡയറക്ടറുടെ കാര്യാലയം അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കെ എസ് ആർ ടി സിക്ക് ഏറെ പ്രാധാന്യമേറിയതാണെന്നും ഇനിയും ഇത്തരത്തിൽ നിരുത്തരവാദപരമായ പ്രവർത്തികൾ കെ എസ് ആർ ടി സി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായാൽ ശക്തമായ നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി. കെ എസ് ആർ ടി സി അധികൃതരുടെ അറിയിപ്പ് ഇപ്രകാരം സെൻട്രൽ ഡിപ്പോയിൽ നിന്നും 24.05. 2025 ന് സുൽത്താൻബത്തേരിയിലേക്ക് സർവീസ് പോയ RPK 125 സിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസ്സ് 25.05.2025 ന് രാവിലെ താമരശ്ശേരി ചുരം കയറുമ്പോൾ ബസ്സിലെ ഡ്രൈവർ ഫോണിൽ സംസാരിച്ചുകൊണ്ട് അപകടകരമാംവിധം ഡ്രൈവ് ചെയ്യുകയും ബസ്സിലെ ഒരു യാത്രക്കാരൻ മൊബൈൽ ഫോണിൽ വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കെ എസ് ആർ ടി സി വിജിലൻസ് വിഭാഗം അടിയന്തിരമായി അന്വേഷണം നടത്തുകയും ഗുരുതരമായ കൃത്യവിലോപവും ഏറ്റവും നിരുത്തരവാദപരമായ പ്രവർത്തിയുമാണ് തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ സ്വിഫ്റ്റ് ഡ്രൈവറായ ജെ ജയേഷിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്ന് കണ്ടെത്തുകയായിരുന്നു. യാതൊരു തരത്തിലും നീതികരിക്കാനാകാത്ത പ്രവൃത്തിയിലൂടെ കെ എസ് ആർ ടി സിയുടെ സത്പേരിന് കളങ്കം വരുത്തിയതിനാണ് ജയേഷിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കെ എസ് ആർ ടി സിക്ക് ഏറെ പ്രാധാന്യമേറിയതാണ്. ഇനിയും ഇത്തരത്തിൽ നിരുത്തരവാദപരമായ പ്രവർത്തികൾ കെ എസ് ആർ ടി സി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്നപക്ഷം കുറ്റക്കാർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുന്നതാണ്.
