കനത്ത മഴ, കോഴിക്കോട് ജില്ലയിലെ എല്ലാ സ്കൂളുകൾക്കും ചൊവ്വാഴ്ച്ച അവധി; അങ്കണവാടി, മദ്രസ, ട്യൂഷന്‍ സെന്‍റർ എന്നിവയ്ക്കും ബാധകം

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ അതിതീവ്ര മഴയെ തുടർന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചൊവ്വാഴ്ച സ്‌കൂളുകള്‍ക്ക് അവധി. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്ക് മെയ് 27ന് അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. വയനാട്, കോട്ടയം, കണ്ണൂർ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച്ച അവധിയാണ്. കോഴിക്കോട്ടെ അരീക്കാട് ചുഴലിക്കാറ്റിനിടെ റെയിൽവേ ട്രാക്കിലേക്ക് മൂന്നു മരങ്ങൾ കടപുഴകി വീണു. വീടിന്റെ മേൽക്കൂര റെയിൽവേ ട്രാക്കിലേക്ക് പറന്നുവീണു. റെയിൽവേ ട്രാക്കിന്റെ വൈദ്യുതി ലൈൻ ഉൾപ്പെടെ തകർന്നു. ട്രെയിനുകൾ സർവീസ് നിർത്തിവെച്ചു. കനത്ത മഴയില്‍ കോഴിക്കോട് ഭാഗികമായി തകര്‍ന്നത് 100 ൽ അധികം വീടുകളാണ്. ഇന്ന് മാത്രം ഭാഗികമായി തകർന്നത് 60 വീടുകൾ. മൂന്ന് ക്യാംപുകളിലായി 88 പേരുണ്ട്. വിവിധ ഭാഗങ്ങളിലായി 5.8 കോടി രൂപയുടെ കൃഷിനാശമെന്ന് പ്രാഥമിക കണക്ക്. ചൊവ്വാഴ്ച്ച കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ അതിശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നതെങ്കിലും റെഡ് അലർട്ടിന് സമാനമായ സാഹചര്യം ആണെന്നാണ് കേരള ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റി അറിയിച്ചത്.
