Sports

റെക്കോര്‍ഡുകളുടെ അമരത്ത് വിരാട് കോലി; ഒരൊറ്റ ടീമിനായി 9000 റണ്‍സ് ക്ലബിലെത്തുന്ന ആദ്യയാള്‍, ഏറ്റവും കൂടുതല്‍ ഐപിഎല്‍ ഫിഫ്റ്റി

ലക്‌നൗ: ഐപിഎല്‍ പതിനെട്ടാം സീസണില്‍ ലക്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയ ആര്‍സിബി സൂപ്പര്‍ താരം വിരാട് കോലി പേരിലാക്കിയത് ഒരുപിടി റെക്കോര്‍ഡുകള്‍. പുരുഷ ടി20യില്‍ ഒരൊറ്റ ടീമിനായി 9000 റണ്‍സ് പിന്നിടുന്ന ആദ്യ താരമെന്ന നേട്ടം കോലി സ്വന്തമാക്കി. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കുപ്പായത്തില്‍ കോലിയുടെ റണ്‍ സമ്പാദ്യം 9004 റണ്‍സിലെത്തി. ഐപിഎല്ലിലെയും ചാമ്പ്യന്‍സ് ലീഗ് ടി20യിലെയും നമ്പറുകള്‍ ചേര്‍ത്ത കണക്കാണിത്. ഇതില്‍ 8606 റണ്‍സും കോലി നേടിയത് ഐപിഎല്ലിലാണ്. മുംബൈ ഇന്ത്യന്‍സിനായി 6060 റണ്‍സ് നേടിയിട്ടുള്ള രോഹിത് ശര്‍മ്മയാണ് രണ്ടാമത്.  അഞ്ചാംവട്ടവും കോലി 600+ അതേസമയം രണ്ട് തകര്‍പ്പന്‍ ഐപിഎല്‍ റെക്കോര്‍‍ഡുകളും കോലി അടിച്ചെടുത്തു. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിംഗിള്‍ എഡിഷനുകളില്‍ 600+ റണ്‍സ് നേടുന്ന താരമായി കോലി മാറി. അഞ്ചാംവട്ടമാണ് കോലി അറുന്നൂറിലേറെ റണ്‍സ് നേടുന്നത്. 2025 സീസണിന് മുമ്പ് 2013, 2016, 2023, 2024, ഐപിഎല്‍ എഡിഷനുകളിലും കോലി 600+ റണ്‍സ് സ്വന്തമാക്കിയിരുന്നു. നാല് ഐപിഎല്‍ സീസണുകളില്‍ (2018, 2020, 2021, 2022) സീസണുകളില്‍ അറുന്നൂറിലേറെ റണ്‍സ് അടിച്ചെടുത്തുള്ള കെ എല്‍ രാഹുലിനെയാണ് കോലി പിന്നിലാക്കിയത്. മൂന്ന് വീതം ഐപിഎല്‍ എഡിഷനുകളില്‍ അറുന്നൂറ് റണ്‍സ് പിന്നിട്ട ക്രിസ് ഗെയ്‌ലും (2011, 2012, 2013), ഡേവിഡ് വാര്‍ണറും (2016, 2017, 2019) ആണ് തൊട്ടുപിന്നിലുള്ളത്.  ഏറ്റവും കൂടുതല്‍ ഫിഫ്റ്റികളുടെ റെക്കോര്‍ഡ‍ും അതേസമയം വിരാട് കോലി ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറികള്‍ നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇതിഹാസം ഡേവിഡ് വാര്‍ണറുടെ റെക്കോര്‍ഡ് തകര്‍ക്കുകയും ചെയ്തു. ഐപിഎല്‍ കരിയറിലെ 63-ാം ശതകമാണ് കോലി ഇന്നലെ എല്‍എസ്‌ജിക്കെതിരെ 30 പന്തുകളില്‍ കുറിച്ച 54 റണ്‍സ്. 62 അര്‍ധസെഞ്ചുറികളുമായി വാര്‍ണറായിരുന്നു ഇത്രയും കാലം റെക്കോര്‍ഡ് സ്വന്തമാക്കിവച്ചിരുന്നത്. 51 ഫിഫ്റ്റികളുള്ള ശിഖര്‍ ധവാനാണ് മൂന്നാംസ്ഥാനത്ത്. കോലിക്ക് എട്ടും വാര്‍ണര്‍ക്ക് നാലും ധവാന് രണ്ടും വീതം ഐപിഎല്‍ സെഞ്ചുറികളുണ്ട്. ഐപിഎല്ലിലെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരന്‍ കൂടിയാണ് കിംഗ് കോലി. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button