ഒടുവിൽ കറന്റ് വന്നു, മെഷീനുകൾ ഓടിത്തുടങ്ങി; വീണ്ടും തുറന്ന് കോട്ടയം ടെക്സ്റ്റെയിൽസ് സ്പിന്നിങ് മില്ല്

കോട്ടയം: ഏറെ നാളായി പ്രവർത്തനം നിലച്ചിരുന്ന പൊതുമേഖല സ്ഥാപനമായ കോട്ടയം ടെക്സ്റ്റൈൽസ് സ്പിന്നിങ്ങ് മില്ല് വീണ്ടും തുറന്നു. മില്ലിലെ വൈദ്യുതി ബില്ല് കുടിശികയിൽ സർക്കാർ ഇളവ് നൽകിയതോടെയാണ് മാസങ്ങൾക്ക് ശേഷം പ്രവർത്തനം പുനരാരംഭിക്കുന്നത്. എന്നാൽ തകരാറിലായ മെഷീനുകളടക്കം മാറ്റിയെങ്കിൽ മാത്രമെ നൂൽ ഉത്പാദനം വർധിപ്പിച്ച് സ്ഥാപനം ലാഭത്തിലാക്കാൻ കഴിയൂ. ഇപ്പോൾ നെയ്തുകൂട്ടിയ സ്വപ്നങ്ങൾക്ക് ചിറക്മുളയ്ക്കുന്നതിന്റെ പ്രകാശമുണ്ട് തൊഴിലാളികളുടെ മുഖത്ത്. കഴിഞ്ഞ പതിനാല് മാസമായി അടഞ്ഞുകിടക്കുകയായിരുന്നു വേദഗിരിയിലെ സ്പിന്നിങ്ങ് മില്ല്. 52 ലക്ഷം രൂപയുടെ വൈദ്യുതി ബില്ല് അടവ് മുടങ്ങിയതും തൊഴിലാളികളുടെ രാത്രികാല ഷിഫ്റ്റ് സംബന്ധിച്ച പ്രശ്നങ്ങളുമാണ് മില്ല് അടച്ചുപൂട്ടാൻ കാരണമായത്. പല തവണ കേരള ടെക്സ്റ്റൈൽസ് കോർപ്പറേഷൻ വ്യവസായ വകുപ്പുമായി ചർച്ചകൾ നടത്തി. ഒടുവിലാണ് വൈദ്യുതി ബില്ലിന്റെ അടവിൽ ചില ഇളവുകൾ ചെയ്യാൻ ധാരണയായത്. ഒപ്പം മില്ലിന് പുനരധിവാസ പാക്കേജും പ്രഖ്യാപിച്ചു 150 തൊഴിലാളികളാണ് മില്ലിൽ നിലവിലുളളത്. അടച്ചുപൂട്ടലിന്റെ കാലത്ത് ഇവരുടെ വരുമാനം മുടങ്ങി. മില്ല് തുറന്നെങ്കിലും ആനുകൂല്യങ്ങൾ നൽകുന്നതിൽ ഇപ്പോഴും വ്യക്തതയില്ല. ഒരു കാലത്ത് വലിയ ലാഭത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനമാണിത്. കൃത്യമായ സമയങ്ങളിൽ മെഷീനുകൾ മാറ്റാതിരുന്നതും പുതിയ പ്രവർത്തനശൈലിയോട് മാനേജ്മെന്റ് മുഖം തിരിച്ചതുമാണ് പ്രതിസന്ധികളുടെ പ്രധാന കാരണം.
