National

മഴയ്ക്ക് പിന്നാലെ വയലിൽ കണ്ടത് ചെറിയൊരു തിളക്കം, ‘നിധി’യുടെ മൂല്യം ലക്ഷങ്ങൾ, വയൽ കുഴിച്ചുമറിച്ച് നാട്ടുകാര്‍

വിജയവാഡ: കൊടും വേനലിന് പിന്നാലെ പെയ്യുന്ന മഴ കർഷകരെ സംബന്ധിച്ച് വലിയ ആശ്വാസമാണ്. എന്നാൽ ഈ വർഷം പെയ്ത മഴ അവർക്ക് ആശ്വാസത്തിനൊപ്പം വലിയ അത്ഭുതവും സമ്മാനിച്ചു. ഒരു ഗ്രാമമൊന്നാകെ നിധിവേട്ടയ്ക്ക് ഇറങ്ങാൻ കാരണമായ ആ സംഭവമിങ്ങനെയാണ്…

ആന്ധ്ര പ്രദേശിലെ കുർണൂലിലാണ് സംഭവമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. മഴ പെയ്തതിന് പിന്നാലെ വയലിൽ പണിയെടുക്കുന്നതിനിടെ ഒരു കർഷകന് വജ്രം ലഭിച്ചു. പ്രദേശത്തെ ജ്വല്ലറിയിൽ വിറ്റപ്പോൾ ഒന്നര ലക്ഷം രൂപ കിട്ടി. പിന്നാലെ ഗ്രാമീണർ വജ്രം തേടി പ്രദേശത്താകെ കുഴിക്കാൻ തുടങ്ങി. ഇനിയും ഇതുപോലെ അമൂല്യ രത്നങ്ങൾ ലഭിച്ചാൽ ഒറ്റ ദിവസം കൊണ്ട് സമ്പന്നരാകാമല്ലോ എന്നായിരുന്നു അവരുടെ ചിന്ത.

പാരയും പിക്കാസുമായി ജനങ്ങൾ വയലുകളിലേക്ക് ഒഴുകിയെത്തി. തങ്ങളുടെ ഗ്രാമത്തിലുള്ളവരേക്കാൾ സമീപ ഗ്രാമങ്ങളിലുള്ളവരാണ് നിധി വേട്ടയ്ക്ക് ഇറങ്ങിയതെന്ന് പതികൊണ്ട ഗ്രാമത്തിലുള്ളവർ പറയുന്നു. മഴയ്ക്ക് പിന്നാലെ കൂടുതൽ അമൂല്യ രത്നങ്ങൾ തെളിഞ്ഞുവരുമെന്ന് അവർ വിശ്വസിച്ചു. കുട്ടികൾ ഉൾപ്പെടെ നിധിക്കായുള്ള തെരച്ചിലിലാണ്.

മഴയ്ക്ക് ശേഷം വജ്രങ്ങൾ തേടി വയലുകളിൽ കുഴിക്കുന്നത് ഒരു പതിവായി മാറിയിരിക്കുകയാണെന്ന് ചന്ദർലപ്പാട് സബ് ഇൻസ്പെക്ടർ എം മഹേഷ് പറഞ്ഞു. എന്നാൽ ഇതുവരെ നിധിയൊന്നും കണ്ടെത്തിയിട്ടില്ല. ഒരു കാര്യവുമില്ലാത്ത ഈ നിധിവേട്ട നിർത്താൻ ഗ്രാമീണരോട് പൊലീസ് നിർദേശിച്ചു. വയലിൽ നാശം വിതയ്ക്കാനേ ഈ നിധിവേട്ട സഹായിക്കൂ എന്നും പൊലീസ് ജനങ്ങളെ ബോധവൽക്കരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button