മരണവീട്ടിൽ എത്തിയവർ മൂക്കുപൊത്തി; പരിശോധന ചെന്നെുനിന്നത് അടുത്തുള്ള ചിക്കന്‍ സ്റ്റാളില്‍, പെട്ടികൾ നിറയെ ചത്ത കോഴികള്‍

കോഴിക്കോട്: നടക്കാവ് വണ്ടിപ്പേട്ട ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ചിക്കൻ സ്റ്റാളില്‍ നിറയെ ചത്ത കോഴികളെ കണ്ടെത്തി. ചക്കോരത്ത്കുളത്തെ കെകെഎച്ച് എന്ന പേരിലുള്ള സ്ഥാപനത്തിലാണ് നിരവധി പെട്ടികളില്‍ ചത്ത കോഴികളെ സൂക്ഷിച്ചതായി കണ്ടെത്തിയത്. സമീപത്തെ ഒരു വീട്ടില്‍ മരണം നടന്നിരുന്നു. ഇതിനോടനുബന്ധിച്ച ചടങ്ങുകളില്‍ പങ്കെടുക്കാനായി പുറത്തുനിന്നുള്ളവര്‍ എത്തി. ഇവര്‍ക്ക് അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സമീപത്തായി പ്രവര്‍ത്തിച്ചിരുന്ന ചിക്കന്‍ സ്റ്റാളില്‍ നിന്നാണെന്ന് ബോധ്യമായത്. എന്നാല്‍ കടയുടെ ഷട്ടര്‍ താഴ്ത്തിയിട്ട നിലയിലായിരുന്നു. ഷട്ടറിനുള്ളില്‍ കൂടി നോക്കിയപ്പോഴാണ് പെട്ടികള്‍ നിറയെ ചത്ത കോഴികളെ സൂക്ഷിച്ചതായി കണ്ടത്.
ഉടമയെ വിളിച്ചെങ്കിലും ആരും സ്ഥലത്തെത്തിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. പിന്നീട് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഷട്ടര്‍ തുറന്ന് പരിശോധിക്കുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളെയാണ് ഇവിടെ ജോലിക്ക് നിര്‍ത്തിയതെന്നും രാത്രിയില്‍ കോഴികളെ ഇറക്കി പുലര്‍ച്ചെ ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് ചിക്കന്‍ നല്‍കുന്നതാണ് ഇവിടുത്തെ രീതിയെന്നും പ്രദേശവാസികള്‍ പറഞ്ഞു. നഗരത്തിലെ കടകളിലേക്ക് ഷവര്‍മ്മയുള്‍പ്പെടെയുള്ള വിഭവങ്ങള്‍ തയ്യാറാക്കാനാണ് ചത്ത കോഴികളെ സൂക്ഷിച്ചതെന്ന് സംശയിക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു. വെള്ളയില്‍ സ്വദേശിയുടെ കട ഇപ്പോള്‍ മറ്റൊരാള്‍ ഏറ്റെടുത്ത് നടത്തുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.
