ഒരുമാസത്തിനിടെ കേരള തീരത്ത് രണ്ടാമത്തെ കപ്പലപകടം; പ്രത്യാഘാതങ്ങൾ ആശങ്കപ്പെടുത്തുന്നത്

ഒരു കപ്പലപകടം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോള്‍, വീണ്ടുമൊരു കപ്പലപകടംകൂടി നടന്നിരിക്കുകയാണ് കേരള തീരത്ത്. മേയ് 24-ന് കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങിയതാണ് ആദ്യത്തെ അപകടം. ഇപ്പോഴിതാ ബേപ്പൂരിനും അഴീക്കലിനും ഇടയിൽ, കേരളത്തിന്റെ സമുദ്രാതിർത്തിയിൽ മറ്റൊരു കപ്പൽക്കൂടി തീപ്പിടിച്ച് അപകടത്തിൽപ്പെട്ടിരിക്കുന്നു. കപ്പലപകടങ്ങൾ അധികം പരിചയമില്ലാത്ത കേരളത്തിന് ഞെട്ടലും ആശങ്കയും ഉയർത്തിയിരിക്കുകയാണ് അടുപ്പിച്ചുള്ള ഈ സംഭവങ്ങൾ. പ്രത്യേകിച്ച്, വിഴിഞ്ഞം പോർട്ടിന്റെ പ്രവർത്തനം സജീവമായി മുന്നോട്ടുപോകുന്നതിനിടെയുണ്ടാകുന്ന അപകടങ്ങൾ.
കൊച്ചി തീരത്ത് പ്രതികൂല കാലാവസ്ഥയില്‍ വെള്ളം കയറിയ കപ്പല്‍ ചെരിയുകയായിരുന്നു. കപ്പലിന്റെ മുകള്‍ത്തട്ടില്‍ അടുക്കിവെച്ചിരുന്ന ഒട്ടേറെ കണ്ടെയ്നറുകള്‍ കടലില്‍ പതിച്ചു. കണ്ടെയ്നറുകളിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കൾ തീരത്തടിയുകയും വലിയ പാരിസ്ഥിതിക ആശങ്കകൾക്ക് വഴിയൊരുക്കുകയും ചെയ്തു. അതിന്റെ ഞെട്ടൽ മാറുംമുൻപാണ്, 16 ദിവസങ്ങള്‍ക്കുശേഷം ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറു ഭാഗത്തായി 78 നോട്ടിക്കല്‍ മൈല്‍ അകലെ മറ്റൊരു അപകടം. സിംഗപ്പുര്‍ പതാക വഹിക്കുന്ന വാന്‍ഹായ് 503 എന്ന ചരക്കുകപ്പലിനാണ് തീപ്പിടിച്ചത്. 20 കണ്ടെയ്നറുകള്‍ കടലിലേക്ക് വീണതായാണ് റിപ്പോര്‍ട്ട്.
ആവര്‍ത്തിച്ചുണ്ടാകുന്ന കപ്പലപകടങ്ങള്‍ നിരവധി ആശങ്കകളാണ് ഉയർത്തുന്നത്. കപ്പലിലെ ഇന്ധനം കടലില്‍ പരക്കുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെയ്ക്കും. കൊച്ചിയിലെ അപകടത്തിന്റെ കെടുതികളില്‍നിന്ന് കേരളം മുക്തമാകുന്നതിന് മുൻപാണ് അറബിക്കടലില്‍ ഭീതിപരത്തിക്കൊണ്ട് വീണ്ടും അപകടമുണ്ടായിരിക്കുന്നത്. നേരത്തെയുണ്ടായ അപകടത്തിന് ആക്കം കൂട്ടിയത് കണ്ടെയ്നറുകളിലുണ്ടായിരുന്ന വസ്തുക്കളായിരുന്നു. ബേപ്പൂരിലും അന്‍പതിലേറെ കണ്ടെയ്നറുകള്‍ കടലില്‍ പതിച്ചതായാണ് ലഭിക്കുന്ന വിവരം. അതിനാല്‍ത്തന്നെ അതേ അളവിലുള്ളതോ അതിനെക്കാള്‍ വലുതോ ആയ പ്രത്യാഘാതങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
അതിവേഗം തീപ്പിടിക്കാന്‍ സാധ്യതയുള്ള ചരക്കുകളാണ് വാന്‍ഹായ് കപ്പലിലുള്ളതെന്നാണ് പ്രാഥമികമായ ലഭിക്കുന്ന വിവരം. വളരെ അപകടകരമായ രാസവസ്തുക്കളാണെങ്കില്‍ അത് സൃഷ്ടിക്കാവുന്ന പ്രശ്നങ്ങള്‍ സങ്കല്പങ്ങള്ക്കുമപ്പുറത്തായിരിക്കും. ആദ്യഘട്ടത്തിൽ കപ്പൽ ജീവനക്കാരുടെ ജീവൻ രക്ഷിക്കുക എന്നതിനാണ് നാവികസേനയും കോസ്റ്റ് ഗാർഡും പ്രഥമ പരിഗണന നൽകുന്നത്. നാവികസേന രക്ഷിച്ചവരില്‍ അഞ്ചുപേര്‍ക്ക് പരിക്കുണ്ട്. നാലുപേരെ കാണാനില്ലെന്നും വിവരമുണ്ട്. കപ്പിത്താനും മൂന്ന് എന്ജിനീയര്മാരെയും കാണാതായതായാണ് ലഭിക്കുന്ന വിവരം. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
ചരക്കുകപ്പലുകളില്‍ നാല് വിഭാഗങ്ങളില്‍പ്പെട്ട അപകടകരമായ വസ്തുക്കള്‍ ഉണ്ടെന്ന് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കുന്നു. തീപ്പിടിക്കാന്‍ സാധ്യതയുള്ള ദ്രാവകങ്ങള്‍ (ക്ലാസ് 3), തീപ്പിടിക്കാന്‍ സാധ്യതയുള്ള ഖരവസ്തുക്കള്‍ (ക്ലാസ് 4.1), തനിയെ തീപ്പിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ (ക്ലാസ് 4.2), അപകടകരമായ വിഷാംശമുള്ള വസ്തുക്കള്‍ (ക്ലാസ് 6) എന്നീ വിഭാഗങ്ങളിലുള്ള വസ്തുക്കള്‍ കപ്പലിലെ കണ്ടെയ്നറുകളിൽ ചിലതിൽ ഉണ്ട്.
കടലിൽ വീണ കണ്ടെയ്നറുകൾ ഈ വിഭാഗത്തിലുള്ളവയാണോ എന്ന് വ്യക്തമല്ല. കടലിൽ ഒഴുകിനടക്കുന്ന ഇത്തരം കണ്ടെയ്നറുകളില്‍ മറ്റു കപ്പലുകളും ബോട്ടുകളും വന്നിടിച്ച് അപകടത്തിനും സാധ്യതയുണ്ട്. അപകടകരമായ വസ്തുക്കൾ കടലിൽ കലർന്നാൽ വലിയ പ്രത്യാഘാതങ്ങളുണ്ടാകും. നമ്മുടെ മത്സ്യസമ്പത്തിനും ഇത് സൃഷ്ടിക്കുന്ന ആഘാതം ചെറുതായിരിക്കില്ല. കൂടാതെ കണ്ടെയ്നറുകള്‍ക്കുള്ളിലെ പ്ലാസ്റ്റിക് തരികള്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ പദാര്‍ഥങ്ങള്‍ കടലില്‍ പരന്നൊഴുകാനും മറ്റുതരത്തിലുള്ള പാരിസ്ഥിതികാഘാതങ്ങൾക്കും കാരണമാകും.
കോസ്റ്റ് ഗാർഡിന്റെ കപ്പലുകളായ സചേത്, അർണവേശ്, സമുദ്രപ്രഹ്രി, അഭിനവ്, രാജ്ദൂത്, സി144 എന്നിവയാണ് രക്ഷാപ്രവര്‍ത്തനത്തിലുള്ളത്. നാവികസേനയുടെ ഐഎൻഎസ് സൂറത്തും സഹായത്തിനുണ്ട്. കൊച്ചിയിൽ നങ്കൂരമിടാൻ നിശ്ചയിച്ചിരുന്ന ഐഎൻഎസ് സൂറത്തിനെ സേന തിരിച്ചുവിടുകയായിരുന്നു. കോസ്റ്റ്ഗാര്‍ഡിന്റെ വിമാനങ്ങള്‍ ആകാശനിരീക്ഷണം നടത്തിവരുന്നുണ്ട്.
എന്തുകൊണ്ടാണ് കേരളാ അതിര്‍ത്തിക്കകത്ത് ഇത്തരത്തില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന വലിയ ചോദ്യവും ആവർത്തിച്ചുള്ള കപ്പലപകടങ്ങൾ ഉയർത്തുന്നുണ്ട്. കൊച്ചിയില്‍ ചരക്കുകപ്പല്‍ മുങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും കടലില്‍ വീണ കണ്ടെയ്നറുകളില്‍ എന്തൊക്കെയാണ് ഉണ്ടായിരുന്നതെന്നതില്‍ വ്യക്തതയില്ല. കരയ്ക്കടിഞ്ഞതും കപ്പലില്‍ ശേഷിക്കുന്നതുമായ കണ്ടെയ്നറുകളിലെ രാസവസ്തുക്കള്‍ സംബന്ധിച്ച് ഇതുവരെയും വ്യക്തതയുണ്ടായിട്ടില്ല. തകര്‍ന്ന സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുക എന്നതിനുമപ്പുറത്ത്, അതുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളാണ് ലഭ്യമാവേണ്ടത്. അതില്ലാത്തിടത്തോളം നമ്മുടെ മത്സ്യമേഖലയില്‍ ഇതുണ്ടാക്കുന്ന ആശങ്ക പരിഹരിക്കപ്പെടില്ല.
അതേസമയം, കപ്പലപകടത്തെത്തുടര്‍ന്ന് ഉടനടി ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഇന്ത്യന്‍ നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും നേട്ടമാണെന്ന് പറയാതെ വയ്യ. കൊച്ചി അപകടത്തിലെ കപ്പലിന്റെ മാസ്റ്ററായ റഷ്യക്കാരന് അടക്കം ഇന്ത്യന്‍ നാവികസേനയുടെ മികവിനെ എടുത്തുപറഞ്ഞിരുന്നു. അത് രാജ്യത്തിന് വലിയ ആത്മവിശ്വാസം പകരുന്നു. നിലവില്‍ ബേപ്പൂര്‍ അപകടത്തില്‍പ്പെട്ടവരെ കേരളാ തീരത്ത് എത്തിച്ചാല്‍ ചികിത്സ നല്കാന്വേണ്ട തയ്യാറെടുപ്പ് നടത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
