KeralaSpot light

എറണാകുളത്ത് പാസ്റ്റർമാർ സംഘടിപ്പിച്ച പ്രാര്‍ഥനാ പരിപാടിയിൽ പാകിസ്ഥാൻ പതാക, കണ്ടുകെട്ടി, പിന്നാലെ കേസും

എറണാകുളം: ഉദയംപേരൂരിൽ പാസ്റ്റർമാർ സംഘടിപ്പിച്ച പ്രാര്‍ഥനാ പരിപാടിയിൽ പാകിസ്ഥാൻ പതാക ഉപയോഗിച്ചതിന് പൊലീസ് കേസ്. രാജ്യങ്ങളുടെ ക്ഷേമത്തിനായി നടത്തിയ പ്രാര്‍ഥനകള്‍ക്കിടെ പാകിസ്ഥാന്‍റെ പതാകയും ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടി ബിജെപി ജില്ലാ സെക്രട്ടറി നല്‍കിയ പരാതിയിലാണ് കേസ്. എന്നാല്‍ യാതൊരു ദുരുദ്ദ്വേശവുമില്ലെന്നും കഴിഞ്ഞ ഒന്നര വർഷമായി സകല രാജ്യങ്ങൾക്കും വേണ്ടിയുള്ള പ്രാർത്ഥനയിൽ 20 രാജ്യങ്ങളുടെ പതാക ഉപയോഗിക്കാറുണ്ടെന്നും അതിലൊന്ന് മാത്രമാണ് പാകിസ്ഥാന്‍റെതെന്നുമാണ് സംഘാടകരുടെ മൊഴി.

സകല രാജ്യങ്ങള്‍ക്കും സമാധാനവും ക്ഷേമവും നേര്‍ന്ന് കൊടികളി‍ല്‍ തൊട്ടുള്ള പ്രാര്‍ഥനയാണ് ഈ കാണുന്നത്. വിവിധ പ്രൊട്ടസ്റ്റന്‍റ് സഭകളിലെ പാസ്റ്റര്‍മാര്‍ ഉദയംപേരൂര്‍ ജീസസ് ജനറേഷന്‍ ഓഡിറ്റോറി ഒരുമിച്ചായിരുന്നു പ്രാര്‍ഥന. വിവിധ രാജ്യങ്ങളുടെ കൊടികള്‍ ഇതുപോലെ നിരത്തിച്ചായിരുന്നു പരിപാടി. അതിലൊന്ന് പാക്കിസ്ഥാന്‍റെതായിരുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രാര്‍ഥനയുടെയും കൊടികളുടെയും ദൃശ്യം കണ്ട് ബിജെപി നേതാവ് ശ്രീക്കുട്ടനാണ് പൊലീസിന് പരാതി നല്‍കിയത്. സ്ഥലത്തെത്തിയ പൊലീസ് പാസ്റ്ററും, സംഘാടകനും, ഓഡിറ്റോറിയത്തിന്‍റെ ഉടമയുമെല്ലാമായ ദീപു ജേക്കബിനെതിരെ കേസെടുത്തു. പാക്കിസ്ഥാന്‍ കൊടിയും കണ്ടുകെട്ടി കൊണ്ടുപോയി.

ചൈനയിൽ നിന്നാണ് ദീപു പതാക വാങ്ങിയത്. കഴിഞ്ഞ ഒന്നര വർഷമായി സകല രാജ്യങ്ങൾക്കും വേണ്ടിയുള്ള പ്രാർത്ഥനയിൽ 20 രാജ്യങ്ങളുടെ പതാക ഉപയോഗിക്കാറുണ്ടെന്നും അതിലൊരു കൊടി മാത്രമാണ് പാകിസ്ഥാന്‍റെതെന്നും മറ്റൊരു ദുരുദ്ദേശ്യം ഇല്ലെന്നുമാണ്. ദീപു പൊലീസിന് മൊഴി നല്‍കിയത്.മതസ്പർദ്ധയ്‌ക്കും കലാപാഹ്വാനത്തിനുമാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ പതാകയോട് സംഘാടകർ അനാദരവ് കാണിച്ചെന്നും ആരോപണമുണ്ട്. പരിപാടിക്ക് ശേഷം ഇന്ത്യൻ പതാക ശുചിമുറിയുടെ പരിസരത്തേക്ക് കൂട്ടിയിട്ടെന്നും ബിജെപി നേതാവിന്‍റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button