ശവസംസ്കാര ചടങ്ങിനിടെ നാടകിയ സംഭവം, മരിച്ച കാമുകിക്ക് സിന്ദൂരം ചാര്‍ത്തി യുവാവ്

ജീവിച്ചിരിക്കുമ്പോൾ കാമുകിക്ക് നല്കിയ വാഗ്ദാനം, അവൾ മരിച്ച ശേഷം നിറവേറ്റി യുവാവ്. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലെ നിച്ച്ലൗൾ പ്രദേശത്താണ് അസാധാരണമായ സംഭവം നടന്നത്. തന്റെ പ്രതിശ്രുത വധുവിന്റെ മരണത്തിന് പിന്നാലെ, അന്ത്യകര്‍മ്മങ്ങൾക്ക് മുമ്പ് വിവാഹം നടത്തണമെന്ന് യുവാവ് ആവശ്യപ്പെടുകയായിരുന്നു. അതേസമയം പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്നും ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
അന്ത്യകര്‍മ്മങ്ങൾക്കായി മൃതദേഹം ചിതയിലേക്ക് എടുക്കും മുമ്പാണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് ഇയാൾ, ‘അവളെ എന്റെ ഭാര്യയാക്കാമെന്ന് ഞാന്‍ അവൾക്ക് വാക്ക് നല്‍കിയിരുന്നു. അവളെ ഞാന്‍ വധുവാക്കും.’ എന്ന് പറഞ്ഞതായി റിപ്പോര്‍ട്ടുകൾ പറയുന്നു. യുവാവിന്റെ ആവശ്യം കേട്ട് ആദ്യം അമ്പരന്ന പെണ്‍കുട്ടിയുടെ കുടുംബം പിന്നീട് എതിര്‍പ്പുകളൊന്നും പറയാതിരുന്നതോടെ മരണ വീട്ടിലേക്ക് ഒരു പുരോഹിതനെ വിളിച്ച് വരുത്തുകയും മന്ത്രോച്ചാരണങ്ങൾക്കിടെ യുവാവ്, യുവതിയുടെ നെറ്റിയില്‍ സിന്ദൂരം പുരട്ടുകയും ചെയ്തു. ആഘോഷങ്ങൾ നടക്കേണ്ടിയിരുന്ന ഈ സമയം സ്ത്രീകൾ അലമുറയിട്ട് കരഞ്ഞതായും റിപ്പോര്‍ട്ടുകൾ പറയുന്നു.
ഇതുപോലൊന്ന് ഇതിന് മുമ്പ് കണ്ടിട്ടില്ലെന്ന് പറഞ്ഞ ഗ്രാമവാസികൾ, ഒരു ആഘോഷവുമില്ലാതെ ഒരു വാഗ്ദാനം പാലിക്കപ്പെട്ടതായി പറഞ്ഞു. യുവാവ് നഗരത്തില്‍ ഒരു കട നടത്തുകയായിരുന്നെന്നും ഇക്കാലത്താണ് ഇരുവരും പ്രണയത്തിലായതെന്നും ഗ്രാമവാസികൾ കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടിയുടെ കുടുംബം ആദ്യം ബന്ധത്തെ എതിര്‍ത്തെങ്കിലും പിന്നീട് ഇരുവരുടെയും ആവശ്യം അംഗീകരിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ മരണത്തിന് മുമ്പ് തന്നെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. എന്നാല്‍, പെണ്‍കുട്ടിയുടെ പെട്ടെന്നുള്ള മരണത്തിന്റെ കാരണം വ്യക്തമല്ല. അതേസമയം പോലീസ് മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. യുവതിയുടെ ചിതയ്ക്ക് തീ കൊളുത്തിയതും യുവാവായിരുന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
