ആറന്മുളയിലെ വിവാദ വിമാനത്താവളഭൂമി: 65 ഹെക്ടറിൽ പുഞ്ചകൃഷിയെന്ന് കൃഷിവകുപ്പ്, എതിർപ്പുമായി സി.പി.എമ്മും

പത്തനംതിട്ട: ആറന്മുളയിലെ വിവാദ വിമാനത്താവളഭൂമിയിൽ പുതിയ പദ്ധതിക്കായുള്ള കെ.ജി.എസ് ഗ്രൂപ് നീക്കത്തിനിടെ, പദ്ധതിപ്രദേശത്ത് എല്ലാ വർഷവും നെല്ല് കൃഷി ചെയ്യുന്നുണ്ടെന്ന് കൃഷിവകുപ്പിന്റെ റിപ്പോർട്ട്. ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് ക്ലസ്റ്റർ പദ്ധതിക്കായി ടേക് ഓഫ് ടു ഫ്യൂച്ചർ പ്രൈവറ്റ് ലിമിറ്റഡ് (ടി.ഒ.എഫ്.എൽ) സമർപ്പിച്ച അപേക്ഷയിലെ 139.20 ഹെക്ടർ ഭൂമിയിൽ, 122.87 ഹെക്ടർ നിലമാണെന്നും ഇതിൽ 65 ഹെക്ടറിൽ എല്ലാ വർഷവും പുഞ്ചകൃഷിയുണ്ടെന്നും ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. 16.32 ഹെക്ടറാണ് പുരയിടമായുള്ളത്. നെൽവയലും തണ്ണീർത്തടവുമുള്ള ഭൂമി നികത്തിയാൽ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഭൂപരിഷ്കരണ നിയമത്തിൽ ഇളവുതേടി ടി.ഒ.എഫ്.എൽ കമ്പനി സമർപ്പിച്ച അപേക്ഷയിൽ കൃഷിവകുപ്പിന് സമാനനിലപാടാണ് പത്തനംതിട്ട ജില്ല ഭരണകൂടവും സർക്കാറിനെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് റവന്യൂവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ ഇളവിനായി അപേക്ഷിച്ച ഭൂമിയുടെ 90 ശതമാനവും നിലമാണെന്ന് കലക്ടർ ചൂണ്ടിക്കാട്ടുന്നു. വിമാനത്താവളംപോലെ പാടം നികത്തേണ്ട സാഹചര്യമില്ലെന്ന കമ്പനിയുടെ വാദവും പരോക്ഷമായി കലക്ടർ തള്ളി. 16 ഹെക്ടർ മാത്രമുള്ള പുരയിടം പലഭാഗങ്ങളിലായി ചിതറിക്കിടക്കുകയാണെന്ന് വ്യക്തമാക്കുന്ന കലക്ടർ, വെള്ളക്കെട്ട് ഒഴിവാക്കുന്ന തരത്തിലുള്ള പദ്ധതികൾ മാത്രം ആസൂത്രണം ചെയ്യേണ്ടതാണെന്നും അറിയിച്ചിട്ടുണ്ട്. അനധികൃത മണ്ണെടുപ്പ്, കുന്നിടിക്കൽ, അധികഭൂമി കൈവശംവെക്കൽ തുടങ്ങിയവയിൽ നടപടി നേരിടുന്ന സ്ഥലമാണിത്. ഭൂമിപരിവർത്തനം ചെയ്യണമെങ്കിൽ കേരള തണ്ണീർത്തട സംരക്ഷണനിയമം അനുസരിച്ച് പ്രാദേശികതല നിരീക്ഷണ സമിതിയുടെ ശിപാർശയും ആവശ്യമാണ്. ഈ വെല്ലുവിളികൾ കണക്കിലെടുത്തുള്ള പദ്ധതി മാത്രം ആസൂത്രണം ചെയ്യണം. വിമാനത്താവള പദ്ധതിക്കായി തുടങ്ങിയ കെ.ജി.എസ് ആറന്മുള എയർപോർട്ട് ലിമിറ്റഡ് കമ്പനിയുടെ പേരുമാറ്റിയാണ് ടി.ഒ.എഫ്.എൽ രൂപവത്കരിച്ചതെന്നും കലക്ടർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെ, പദ്ധതിക്കെതിരെ സി.പി.എം പത്തനംതിട്ട ജില്ല നേതൃത്വവും രംഗത്തെത്തി. തൊഴിൽ ലഭിക്കുന്ന പദ്ധതി നല്ലതാണെങ്കിലും തണ്ണീർത്തട നിയമത്തിന്റെ പരിധിയിൽ വരുന്ന സ്ഥലത്ത് അനുവദിക്കില്ലെന്ന് ജില്ല സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. ജില്ലയിലേക്ക് കൂടുതൽ തൊഴിലവസരങ്ങൾ എത്തേണ്ടത് ആവശ്യമാണ്. കാര്യമായി വികസനപദ്ധതികളൊന്നും ജില്ലയിലില്ല. ഇത്തരത്തിലുള്ള സംരംഭങ്ങളെ സ്വാഗതംചെയ്യുന്നു. എന്നാൽ, വയൽനികത്തിയുള്ള പദ്ധതിയോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. എതിർപ്പിനെത്തുടർന്ന് ഉപേക്ഷിച്ച ആറന്മുള വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലത്താണ് ഇലക്ട്രോണിക്സ് മാനുഫാക്ചറിങ് ക്ലസ്റ്റർ പദ്ധതി സ്ഥാപിക്കാൻ അനുമതിതേടി ടേക് ഓഫ് ടു ഫ്യൂച്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ രൂപവത്കരിച്ച കമ്പനി ഐ.ടി വകുപ്പിനെ സമീപിച്ചത്.
