കണ്ണൂരിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞ് അഞ്ച് വീടുകൾ തകർന്നു

മംഗളൂരു: കനത്ത മഴയിൽ മംഗളൂരുവിനടുത്ത കണ്ണൂരിൽ സമീപത്തെ കുന്നിൽനിന്നുള്ള മണ്ണിടിച്ചിലിനെ തുടർന്ന് അഞ്ച് വീടുകൾ പൂർണമായി തകർന്നു. ഹമീദ്, ഉസ്താദ്, മൈമൂന, സാദിഖ്, ഷെനാസ് എന്നിവരുടെ വീടുകളാണ് തകർന്നത്. മംഗളൂരു സൗത്ത് എം.എൽ.എ വേദവ്യാസ് കാമത്ത്, കണ്ണൂർ വാർഡിലെ മുൻ കൗൺസിലർ ചന്ദ്രാവതി എന്നിവർ സന്ദർശിച്ചു.ദുരിതബാധിതരായ താമസക്കാരിൽ ഒരാളായ സാദിഖ് തന്റെ വേദനജനകമായ അനുഭവം എം.എൽ.എയോട് വിവരിച്ചു: പുലർച്ച മൂന്നോടെ കനത്ത മഴയെത്തുടർന്ന് ഞങ്ങളുടെ വീടുകൾക്ക് പിന്നിലുള്ള കുന്ന് ഇടിഞ്ഞുവീണു. മഴവെള്ളം ഒഴുകിപ്പോകാൻ ശരിയായ സംവിധാനമില്ലാത്തതിനാൽ കുന്ന് ഇടിഞ്ഞുവീഴുകയായിരുന്നു. എല്ലാ ദിവസവും വെള്ളം ഒഴുകിപ്പോകാൻ ഒരു വഴി സൃഷ്ടിക്കാൻ ഞങ്ങൾ ശ്രമിച്ചു, പക്ഷേ, മഴയുടെ തീവ്രത വലിയൊരു മണ്ണിടിച്ചിലിന് കാരണമായി, അഞ്ച് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
